ബദിയടുക്ക: പുഴകളില്‍ വെള്ളം കുറഞ്ഞതോടെ മണലൂറ്റ് വ്യാപകമായി. പുത്തിഗെ, ഷിറിയ പുഴയില്‍ നിന്നാണ് മണലൂറ്റ് സംഘം സജീവമായുള്ളത്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ വറ്റിവരണ്ട പുഴകളില്‍ നിന്നും മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി മണലൂറ്റുന്നതായി പരിസരവാസികള്‍ പരാതിപ്പെടുന്നു. അധികൃതര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് ആക്ഷേപം. ബദിയടുക്ക, ആദൂര്‍, മഞ്ചേശ്വരം, കുമ്പള സ്റ്റേഷന് പരിധികളിലെ പത്വാടി, പുത്തിഗെ, ഷിറിയ, അഡ്ക്കസ്ഥല, പള്ളത്തടുക്ക പുഴയിലെ കുടുപ്പംകുഴി, ഏല്‍ക്കാന, പയസ്വിനി, അത്തനടി, അഡൂര്‍ തുടങ്ങിയ പുഴകളിലെ വിവിധ സ്ഥലങ്ങളിലാണ് മണലൂറ്റ് സംഘം സജീവമായിട്ടുള്ളത്. പൊലീസിന്റെയും ബന്ധപ്പെട്ട അധികൃതരുടെയും ശ്രദ്ധ പതിയാത്തത് സംഘത്തിന് അനുഗ്രഹമായി മാറുന്നു. പുഴയില്‍ നിന്നും എടുക്കുന്ന മണല്‍ ചാക്കില്‍ നിറച്ചുവെക്കും. പിന്നിട് ടിപ്പര്‍ ലോറികളിലും ടെമ്പോ വാന്‍ എന്നു വേണ്ട ചെറു വാഹനങ്ങളില്‍പോലും മണല്‍ കടത്തുന്നതായാണ് പരാതി. മണലൂറ്റുന്നതിന് സ്കൂള്‍ വിദ്യാര്‍ത്ഥികളെ പോലും ഉപയോഗിക്കുന്നതായി ആരോപണമുണ്ട്. ഇത്തരത്തില്‍ രണ്ടു വര്‍ഷം മുമ്പ് മഞ്ചേശ്വരം സ്റ്റേഷന് പരിധിയിലെ ഒരു പുഴയിലെ വെള്ളക്കെട്ടില്‍ കുട്ടി മരിച്ച സംഭവം ഉണ്ടായിരുന്നു. മാത്രവുമല്ല നേരം പുലരുവോളം ചീറിപ്പായുന്ന വാഹനങ്ങള്‍ സമീപവാസികളുടെ ഉറക്കം കെടുത്തുന്നതായും ഇതിനെ ചോദ്യം ചെയ്താല്‍ മണല്‍ കടത്ത് സംഘം ഭീഷണിപ്പെടുത്തുന്നതായും അത്കൊണ്ടു തന്നെ ആരും പരാതിപ്പെടുവാനും തയ്യാറാകുന്നില്ല. ഈയിടെ അംഗഡിമുഗര്‍, ഏല്‍ക്കാന എന്നിവിടങ്ങളിലെ പുഴയില്‍ നിന്നും സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് മണല്‍ വാരുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. ചുരുങ്ങിയ ശമ്പളം നല്കി പുഴകളില്‍ നിന്നും ഊറ്റിയെടുക്കുന്ന മണല്‍ 150 അടിക്ക് 15000 രൂപ മുതല്‍ 18000 രൂപ വരേയാണ് കടത്ത് സംഘം ഈടാക്കുന്നത്. നേരം പുലരുന്നതിനിടയില്‍ പത്തോളം ലോഡ് മണല്‍ ഒരു സംഘം ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കും. പൊലീസിന്റെയോ മറ്റു അധികൃതരുടെയോ നീക്കങ്ങള്‍ മനസ്സിലാക്കുന്നതിനും കടത്തുസംഘത്തിന് വിവരം കൈമാറുന്നതിനും ഊടു വഴികളില്‍ വാഹനം നിര്‍ത്തിയിട്ട് നിരീക്ഷിക്കുന്ന സംഘവും വേറെയുമുണ്ട്.