നിലവില്‍ ആശങ്കാജനകമായ സാഹചര്യമില്ലെങ്കിലും നിപ വൈറസിനെതിരെ കേരളം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് തെളിയിക്കുകയാണ് മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരിയിലെ പതിനാലുകാരന്റെ മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുട്ടി ഞായറാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെല്ലാം നിരീക്ഷണത്തിലാണ്. അതേസമയം ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മലപ്പുറത്ത് പരിശോധന നടത്തിയ ഏഴുപേരുടെയും ഫലവും നെഗറ്റീവാണെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരം. കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരാണ് ഇവര്‍. ഇത് ഏറെ ആശ്വാസകരം തന്നെയാണ്. കോവിഡ് പോലെ വേഗത്തില്‍ പടരുന്നില്ലെങ്കിലും നിപ ബാധിച്ചാല്‍ സ്ഥിതി അപകടകരം തന്നെയാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത് അഞ്ചാമത്തെ തവണയാണ് സംസ്ഥാനത്ത് നിപ സ്ഥിരീകരിക്കുന്നത്. 2018ലാണ് ആദ്യമായി നിപ സ്ഥിരീകരിച്ചത്. എന്നാല്‍ നിപയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണവും പരിശോധനയും ഉദ്ദേശിച്ച ഫലം കണ്ടിട്ടില്ല. വവ്വാലുകള്‍ മുഖാന്തിരമാണ് നിപ വൈറസ് മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ ശാസ്ത്രീയമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംസ്ഥാനത്ത് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ വവ്വാലുകളെ കൂട്ടത്തോടെ നശിപ്പിക്കുകയാണ് ചെയ്തത്. വവ്വാലുകള്‍ ഭക്ഷിച്ച് ഉപേക്ഷിച്ചുപോയ പഴങ്ങളില്‍ നിന്നാണ് വൈറസ് മനുഷ്യരിലെത്തിയതെന്ന് അന്ന് ചില വെളിപ്പെടുത്തലുകളുണ്ടായെങ്കിലും ഇതിന് തെളിവൊന്നും ഉണ്ടായിരുന്നില്ല. നിപ ആദ്യം കണ്ടെത്തിയ മലേഷ്യയില്‍ പന്നികളുടെ ശരീരത്തില്‍ നിന്നാണ് മനുഷ്യരിലേക്ക് വൈറസ് എത്തിയിരുന്നതെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ഏത് രീതിയിലാണ് നിപ പടര്‍ന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പഴങ്ങള്‍ കഴിക്കുമ്പോള്‍ ജാഗ്രത പാലിക്കണം, ശ്രദ്ധിക്കണം എന്നുമാത്രമാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാല്‍ അതുകൊണ്ട് മാത്രമായില്ല. നിപ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വൈറസ് ബാധയുടെ വഴി ശാസ്ത്രീയമായി കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്. ഉറവിടം കണ്ടെത്തിയാല്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാകൂ. നിപയെ നേരിടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികള്‍ തൃപ്തികരം തന്നെയാണ്. കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിക്കുന്നതിന് തടയിടാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ട്. എന്നാല്‍ നിപ ബാധിച്ച് ഗുരുതരനിലയിലായ കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭിക്കാന്‍ വൈകിയതാണ് മരണത്തിന് കാരണമെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിപക്കെതിരെ ജാഗ്രത തുടരേണ്ടത് അനിവാര്യം തന്നെയാണ്. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ ഒട്ടും തന്നെ വൈകാതെ ചികിത്സ തേടണം. കാലതാമസം രോഗാവസ്ഥ വഷളാക്കുമെന്നറിയണം.