കാസര്‍കോട്: കഴിഞ്ഞ കുറെ വര്‍ഷമായി കേരളത്തിലെ പൊതുമേഖല സ്ഥാപനമായ മില്‍മ ക്ഷീരകര്‍ഷകരെ പരിധി വിട്ട് ചൂഷണം ചെയ്യുന്നതായി ക്ഷീരകര്‍ഷക കൂട്ടായ്മ ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഒരു ലിറ്റര്‍ പാലില്‍ മില്‍മ ഏകദേശം കണക്കനുസരിച്ച് 150 രൂപയോളം ഉണ്ടാക്കുന്നു. ഇതില്‍ പാലില്‍ നിന്നുണ്ടാക്കുന്ന ബൈ പ്രൊഡക്റ്റഡ് പോലുള്ള നെയ്യ്, തൈര്, മോര്, പേട, പനീര്‍ മുതലായവയില്‍ നിന്നാണെങ്കിലും അതിന് അവര്‍ക്ക് അതിന്റെ തായ ചിലവ് കണക്കാക്കാം. പക്ഷേ മില്‍മ ക്ഷീരകര്‍ഷകര്‍ക്ക് നല്കുന്ന പാലിന്റെ വില 35 രൂപയാണ്. കാംപ്കോ പൊതുമേഖലാ സ്ഥാപനം ഉള്ളതിനാലാണ് അടക്ക കര്‍ഷകര്‍ക്ക് ക്വിന്റലിന് 50,000 രൂപ ലഭിക്കുന്നത്. കാംപ്കോ ഉള്ളതിനാല്‍ കര്‍ഷകര്‍ ചൂഷണത്തിന് വിധേയമാവുന്നില്ല. പുലര്‍ച്ചെ നാല് മണിക്ക് ഉണര്‍ന്ന് പശുവിനെ കറന്ന് അഞ്ചും പത്തും ലിറ്റര്‍ പാല് കാല്‍നടയായാണ് സൊസൈറ്റിക്ക് നല്‍കുന്നത്. ഈ പാല് മില്‍മ പുറമേ വില്‍ക്കുന്നത് 46 രൂപയ്ക്കാണ്. ഈപാല് വാങ്ങുന്നത് സമൂഹത്തില്‍ സാമ്പത്തികമായി മുന്നിട്ട് നില്‍ക്കുന്നവരാണ്. ഒരു ലിറ്റര്‍ പാലിന് കര്‍ണാടകയിലും തമിഴ് നാട്ടിലും കര്‍ഷകര്‍ക്ക് 60 രൂപ മുതല്‍ 80 വരെ കിട്ടുന്നു. കര്‍ഷകര്‍ക്ക് അത് കൊടുക്കുന്നതില്‍ മില്‍മ പറയുന്ന മുടന്തന്‍ ന്യായം ഞങ്ങള്‍ ഇവിടെ വില വര്‍ധിപ്പിച്ചാല്‍ കര്‍ണാടക, തമിഴ്നാടുകളില്‍ നിന്ന് ഇവിടെ പാല് ഒഴുകുമെന്നാണ്. അവിടെ പാലിന്റെ ലഭ്യത കുറയുമ്പോള്‍ വില കൂട്ടാന്‍ നിര്‍ബന്ധിതരാവുമെന്ന വസ്തുത മില്‍മ മറക്കുകയാണ്. അടുത്ത കാലത്തായി കാലിത്തീറ്റയുടെ വില മൂന്നിരട്ടിയായി. ഇതൊക്കെ മില്‍മ കാണാതെ പോവുകയാണ്. ഇതിനെതിരെ ക്ഷീരകര്‍ഷകരെ സംഘടിപ്പിച്ച് മില്‍മയുടെ മുന്നില്‍ ധര്‍ണ നടത്തുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. വേണ്ട നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് ക്ഷീര കര്‍ഷകര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ കെ.കെ.നാരായണന് കരിന്തളം, സിദ്ധീഖ് പെര്‍ള, ഹംസ തെക്കില്‍, രാജന് എന്നിവര്‍ സംബന്ധിച്ചു.