ന്യൂഡല്‍ഹി: ട്രാക്കിലെ ആ തീപ്പന്തം അണഞ്ഞു. ഇന്ത്യയുടെ ഇതിഹാസ കായികതാരം മില്‍ഖ സിങ് (പറക്കും സിങ്ങ്)വിട പറഞ്ഞു. 91 വയസായിരുന്നു. ഇന്നലെ അര്‍ധരാത്രി 11.30 നായിരുന്നു ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്ലറ്റിക്കിന്റെ അന്ത്യം. കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. മേയ് 20 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഓക്സിജന്‍ നില താഴ്ന്നതിനെ തുടര്‍ന്ന് ജൂണ്‍ മൂന്ന് മുതല്‍ ഐ.സി.യുവിലായിരുന്നു. ഭാര്യയും ഇന്ത്യന്‍ വനിതാ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗര്‍ കോവിഡ് ബാധിച്ച് മരിച്ചതിന്റെ തൊട്ടുപിന്നാലെയുള്ള മില്‍ഖാ സിങ്ങിന്റെ വിയോഗം രാജ്യത്തിന് ഇരട്ട പ്രഹരമായി. നിലവില്‍ പാക്കിസ്ഥാന്റെ ഭാഗമായ ഫൈസലാബാദിലാണ് മില്‍ഖാ സിങ് ജനിച്ചത്. ഒളിംപിക്സ് ഫൈനലില്‍ എത്തിയ ആദ്യ ഇന്ത്യന്‍ പുരുഷ അത്ലീറ്റാണ് മില്‍ഖാ സിങ്. 1960 ലെ റോം ഒളിംപിക്സില്‍ ഫോട്ടോ ഫിനീഷിലാണ് മില്‍ഖ സിങ്ങിന് മൂന്നാം സ്ഥാനം നഷ്ടമായത്. 1958ല്‍ വെയ്ല്‍സിലെ കാര്‍ഡിഫ് അതിഥ്യം വഹിച്ച കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെ മില്‍ഖ സിങ്ങാണ് ഇന്ത്യക്കു രാജ്യാന്തര ട്രാക്കില്‍നിന്ന് ആദ്യമായി സ്വര്‍ണം സമ്മാനിച്ചത്. 440 വാര ഓട്ടത്തിലാണ് മില്‍ഖ ചരിത്രത്തില്‍ ഇടംനേടിയത്. അതിനുമുമ്പ് ഏഷ്യന്‍ ഗെയിംസിലൂടെ ഇന്ത്യക്കാര്‍ സ്വര്‍ണം നേടിയിട്ടുണ്ടെങ്കിലും ഭൂഖണ്ഡാന്തര മേള എന്ന പദവിയെ അതിനുള്ളൂ. 1959 ല്‍ മില്‍ഖാ സിങ്ങിനെ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു. 2013 ല്‍ പ്രസിദ്ധീകരിച്ച ‘ദ് റേസ് ഓഫ് മൈ ലൈഫ്’ അദ്ദേഹത്തിന്റെ ആത്മകഥയാണ്. കഷ്ടപ്പാടുകളില്‍ നിന്ന് കഠിനാധ്വാനത്തിലൂടെ ഉയര്‍ന്നുവന്ന ഇന്ത്യയുടെ എക്കാലത്തെയും പ്രിയപ്പെട്ട ഓട്ടക്കാരന് മില്‍ഖാ സിങ്ങിന്റെ ജീവിതകഥ പറയുന്ന സിനിമയാണ്, ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്ത ‘ഭാഗ് മില്‍ഖാ ഭാഗ്’. ഗോള്‍ഫ് താരം ജീവ് മില്‍ഖ സിങ് ഉള്‍പ്പെടെ നാലു മക്കളുണ്ട്. മില്‍ഖയുടെ വേര്‍പാടില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തുടങ്ങിയവര്‍ അനുശോചിച്ചു.