കാസര്‍േകാട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പീതാംബരന് അടക്കം മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്ക് സി.പി.എം. ശുപാര്‍ശയില്‍ കാസര്‍കോട് ജില്ലാ ആസ്പത്രിയില്‍ നിയമനം. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി യു.ഡി.എഫ്. രംഗത്തെത്തി.
നേരത്തെ തയാറാക്കിയ പട്ടികയില്‍നിന്ന് താല്‍ക്കാലിക അടിസ്ഥാനത്തിലാണ് ഇവരെ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ നിയമിച്ചത്. പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതിയും സി.പി.എം. മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ എം. പീതാംബരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സി.ജെ. സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവര്‍ക്കാണ് ജില്ലാ ആസ്പത്രിയില്‍ നിയമനം നല്‍കിയത്. ഇവരെ നിയമിക്കാന്‍ കഴിഞ്ഞമാസമാണ് സി.പി.എം. നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്ത് ഭരണകൂടം തീരുമാനിച്ചത്. താല്ക്കാലികാടിസ്ഥാനത്തില് ആറ് മാസത്തേക്കാണ് നിയമനം.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആസ്പത്രിയിലെ താല്കാലിക നിയമനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷയായ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയാണ് അംഗീകാരം നല്‍കേണ്ടത്. സി.പി.എം. ഭരണത്തിലുള്ള ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലെ എച്ച്.എം.സി. മുഖേനയാണ് ഇവരുടെ നിയമനമെന്നാണ് വിവരം.
പീതാംബരന് അടക്കമുള്ളവര്‍ക്ക് ഇരട്ടക്കൊലയുമായി ബന്ധമില്ലെന്നാണ് സി.പി.എം. ആവര്‍ത്തിക്കുന്നത്. കുറ്റാരോപിത സ്ഥാനത്ത് നില്ക്കുന്നവരുടെ ഭാര്യമാര്‍ക്ക് നിയമനം നല്കിയതിനെതിരെയുള്ള വിമര്‍ശനത്തില്‍ കഴമ്പില്ല എന്നാണ് പാര്‍ട്ടി നിലപാട്.
മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് നിയമനമെന്നും പാര്‍ട്ടി അവകാശപ്പെടുന്നു. സി.ബി.ഐ.ആണ് ഇപ്പോള്‍ പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്നത്.