ബംഗളൂരു: കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ക്ലാസ് മുറികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഹിജാബ് വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി കര്‍ണാടക ഹൈക്കോടതി തള്ളി. മതപരമായി നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ വിദ്യാര്‍ഥികളുടെ ഹരജി തള്ളി കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ജെ.എം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പി.യു കോളജില്‍ ഏര്‍പ്പെടുത്തിയ ഹിജാബ് വിലക്ക് തുടരുമെന്നും കോടതി വ്യക്തമാക്കി. 11 ദിവസമാണ് ഹരജിയില്‍ വാദം നടന്നിരുന്നത്. മതാചാരത്തിന്റെ ഭാഗമായി ഹിജാബ് അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാല്‍ ഒഴിച്ചുകൂടാനാകാത്ത മതാചാരമാണെന്ന് തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു. സ്കൂളുകളില്‍ യൂണിഫോം അനുവദിക്കുന്നത് ഭരണഘടനാപരമാണെന്നും അതു സംബന്ധിച്ച് സര്‍ക്കാറിന് ഉത്തരവിറക്കാന്‍ അനുമതി ഉണ്ടെന്നും കോടതി വിലയിരുത്തി.
കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെ ഉഡുപ്പി ഗവ. ഗേള്‍സ് പ്രി പ്രൈമറി കോളേജിലാണ് ഹിജാബ് ധരിച്ചെത്തായ വിദ്യാര്‍ഥികള്‍ക്ക് ആദ്യം പ്രവേശനം വിലക്കിയത്. ഇതേ തുടര്‍ന്ന് മറ്റ് കോളേജുകളിലും ഹിജാബ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘ് പരിവാര്‍ അനുകൂല വിദ്യാര്‍ഥികള്‍ രംഗത്ത് വന്നു. ഇതോടെ സംസ്ഥാനത്തെ കാമ്പസുകളില്‍ സംഘര്‍ഷ സാഹചര്യമുണ്ടായി. ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് ഉഡുപ്പി ഗവ. ഗേള്‍സ് പ്രി പ്രൈമറി കോളേജിലെ ആറു വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിശാല ബെഞ്ച് ദിവസങ്ങളോളം വിശദമായ വാദം കേട്ട ശേഷം ഇന്ന് രാവിലെ വിധി പറയുകയായിരുന്നു. ഹിജാബ് മതാചാരങ്ങളുടെ ഭാഗമല്ലെന്ന നിലപാടാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.
അതേസമയം, ഹിജാബ് വിഷയത്തിലുള്ള കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ബംഗളൂരു നഗരത്തില്‍ അടക്കം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ചയോളം ഈ നിയന്ത്രണം തുടരും. നഗരത്തിലുടനീളം പതിനായിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു. അധിക റിസര്‍വ് പോലീസ് സേനയും സിറ്റി ആംഡ് റിസര്‍വ് സേനയും ഡ്യൂട്ടിയിലുണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.