ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് റിപബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്തേക്ക് നടത്തിയ കര്‍ഷക മാര്ച്ചില്രാജ്യതലസ്ഥാനം പ്രക്ഷുബ്ധമായി. റാലി സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉന്നതതല യോഗം വിളിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. സംഭവങ്ങള്‍ വിലയിരുത്താനും സുരക്ഷയെക്കുറിച്ച് ചര്‍ച്ചചെയ്യാനുമാണ് ഉന്നതതല യോഗം വിളിച്ചത്. ഹോം സെക്രട്ടറി അജയ് ബല്ല, ഡല്‍ഹി പൊലീസ് കമീഷണര്‍ എസ്.എന്‍ ശ്രീവാസ്ത അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
സമരം നടത്താന്‍ സുപ്രീംകോടതി നല്കിയ അനുമതി വൈകിട്ട് അഞ്ചിന് അവസാനിച്ചു. ഇതോടെയാണ് ആഭ്യന്തരമന്ത്രാലയം യോഗം വിളിച്ചത്. കര്‍ഷകരെ നേരിടാന്‍ അര്‍ധസൈനികരെ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്. സെന്‍ട്രല്‍ ഡല്‍ഹിയിലേക്ക് എത്തുന്ന എല്ലാ റോഡുകളും പോലീസ് തടഞ്ഞിട്ടുണ്ട്. ചെങ്കോട്ടയിലും ഐടിഒയിലും സമരക്കാര്‍ പിടിമുറുക്കിയ സാഹചര്യത്തില്‍ ഈ പ്രദേശങ്ങളിലെ ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു നീക്കം. ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെയാണ് നിരോധനം.
സമരം സംബന്ധിച്ച അഭ്യൂഹങ്ങളും തെറ്റായ വാര്‍ത്തകളും പരക്കുന്നത് തടയാനെന്നാണ് വിശദീകരണം. ഡെല്‍ഹി പൊലീസ് സിംഘു, തിക്രി, ഘാസിപൂര്‍ അതിര്‍ത്തികളില്‍ കൃത്യമായ റൂട്ട് മാപ്പ് വരച്ചുനല്‍കി അതിലൂടെ ട്രാക്ടര്‍ റാലി നടത്താന്‍ അനുമതി നല്‍കിയിരുന്നെങ്കിലും ബികെയു (ഉഗ്രഹാന്‍), കര്‍ഷക മസ്ദൂര്‍ സംഘ് എന്നീ സംഘടനകളില്‍പ്പെട്ട പ്രവര്‍ത്തകര്‍ തള്ളിക്കയറുകയായിരുന്നു. അതേസമയം അക്രമങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കര്‍ഷകസമരങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു.