കാസര്‍കോട് ജില്ലയില്‍ സ്കൂള്‍ കുട്ടികളുടെ അന്നം മുടങ്ങുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് വിവരം. കുറെ ദിവസങ്ങളായി ജില്ലയിലെ വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിന് ചെലവാക്കിയ തുക ബന്ധപ്പെട്ടവര്‍ ഇതുവരെ അനുവദിച്ചിട്ടില്ലെന്നത് വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള നിരുത്തരവാദപരമായ സമീപനമായേ കാണാന്‍ സാധിക്കുകയുള്ളൂ. ഉച്ചഭക്ഷണത്തിന് ഇതിനകം ചെലവായ തുക ഇനിയും അനുവദിക്കാത്തതിനാല്‍ ഈ പദ്ധതി തുടര്‍ന്നുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്നാണ് പ്രധാന അധ്യാപകര്‍ പറയുന്നത്. സ്കൂളുകള്‍ തുറന്നിട്ട് രണ്ട് മാസം കഴിഞ്ഞിരിക്കുന്നു. ഉച്ചഭക്ഷണത്തിന് ആവശ്യമായ അരി ലഭ്യമാകുന്നുണ്ട് എന്നത് മാത്രമാണ് ഒരു ആശ്വാസം എന്ന നിലയില്‍ പറയാനുള്ളത്. ഉച്ചഭക്ഷണത്തിനുള്ള കറിക്ക് ആവശ്യമായ ഉപ്പ് തൊട്ട് പച്ചക്കറി വരെയുള്ള സാധനങ്ങള്‍ വാങ്ങണമെങ്കില്‍ പ്രധാന അധ്യാപകര്‍ സ്വന്തമായി പണം മുടക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതിന് സാധിക്കാതെ വരുമ്പോള്‍ സാധനങ്ങള്‍ക്ക് വ്യാപാരികളോട് കടം പറയേണ്ട ദുര്‍ഗതിയും നിലനില്‍ക്കുന്നുണ്ട്. പച്ചക്കറികളും പലചരക്ക് സാധനങ്ങളും നിര്‍ദ്ദേശിക്കപ്പെടുന്ന കടയില്‍ നിന്ന് മാത്രമേ വാങ്ങാവൂ എന്നും അവരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് നല്‍കുമെന്നും നിബന്ധനയുണ്ട്. കടം കൂടുമ്പോഴും സാധനങ്ങള്‍ നല്കുന്നതില് നിന്ന് ഒഴിഞ്ഞ് മാറാന്‍ വ്യാപാരികള്‍ക്ക് സാധിക്കില്ല. അതേസമയം ബദല്‍ മാര്‍ഗം കണ്ടെത്തുന്നതിനും ഈ വ്യവസ്ഥ തടസമാവുകയാണ്. പ്രാദേശികമായി കൃഷിക്കാരില്‍ നിന്നും കുറഞ്ഞ ചെലവില്‍ പച്ചക്കറികള്‍ വാങ്ങാനുള്ള സൗകര്യമാണ് ഇത്തരമൊരു വ്യവസ്ഥ കാരണം നഷ്ടമായിരിക്കുന്നത്. കടക്കാരുടെ അക്കൗണ്ടിലേക്ക് മാത്രമേ പണം നല്‍കൂ എന്ന നിബന്ധന വേണ്ടെന്നു വെച്ചാല്‍ സ്കൂള്‍ അധികൃതര്‍ക്ക് സുതാര്യത നിലനിര്‍ത്തിക്കൊണ്ട് മറ്റ് വഴികള്‍ കണ്ടെത്താന്‍ സാധിക്കും. ഇതിനൊന്നും അനുവദിക്കാതെ പ്രധാന അധ്യാപകര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന രീതിയിലുള്ള നിബന്ധനകള്‍ തുടര്‍ന്നു പോയാല്‍ എത്ര കാലം ഇത് നിലനില്‍ക്കുമെന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്. കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഒരു മാസം ഉച്ചഭക്ഷണത്തിനായി നാല് ലക്ഷത്തിലേറെ രൂപ ചെലവഴിക്കേണ്ടി വരുന്നുവെന്നാണ് അറിയുന്നത്. ഉച്ചഭക്ഷണത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ രണ്ട് മാസം കൊണ്ട് 9 ലക്ഷം രൂപയുടെ ബാധ്യത ഈ വിദ്യാലയത്തിന് സഹിക്കേണ്ടി വരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാചകവാതകം വിതരണം ചെയ്യുന്ന ഏജന്‍സികള്‍ക്ക് നല്‍കേണ്ട പണമാണ് സ്കൂള്‍ അധികൃതര്‍ക്ക് മറ്റൊരു ബാധ്യതയായി വരുന്നത്. പണം യഥാസമയം നല്‍കിയില്ലെങ്കില്‍ പാചകവാതക വിതരണം മുടങ്ങും. അതുകൊണ്ട് തന്നെ ഇവര്‍ക്ക് നല്‍കേണ്ട തുക കൃത്യമായി നല്‍കുക എന്നത് വെല്ലുവിളിയായി നിലനില്ക്കുന്നു. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് 5 മുതല്‍ 15 സിലിണ്ടര്‍ വരെയാണ് വിദ്യാലയങ്ങളില്‍ ഉപയോഗിക്കുന്നത്. സ്കൂളുകള്‍ തുറന്ന് രണ്ട് മാസം പിന്നിട്ടിട്ടും പാചകതൊഴിലാളികള്‍ക്ക് വേതനം നല്‍കിയിട്ടില്ലെന്ന പരാതി വേറെയുമുണ്ട്. ഈ അവസ്ഥ അധികനാള്‍ തുടരാന്‍ സാധിക്കില്ല. സ്കൂളുകളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നിഷേധിക്കപ്പെടുന്ന തരത്തിലേക്ക് സ്ഥിതിഗതികള്‍ സങ്കീര്‍ണമാകാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. കുട്ടികളുടെ ഉച്ചഭക്ഷണ പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണാന്‍ ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം.