കാസര്‍കോട്: മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മുന്നോടിയായി ജനുവരി ഒന്നു മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്കായി സ്കൂള്‍ തുറന്നെങ്കിലും പലയിടത്തും മതിയായ അധ്യാപകരില്ലാതെ അധ്യായനം താളം തെറ്റുകയാണെന്നും കെ.പി.എസ്.ടി.എ. ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിരവധി അധ്യാപക ഒഴിവുകളാണ് പല വിഷയങ്ങള്ക്കുമുള്ളത്. പകുതി കുട്ടികളെ വെച്ച് ക്ലാസെടുക്കുമ്പോള്‍ ഇരട്ടി സമയം വേണ്ടിവരുന്നു. ദിവസ വേതന അധ്യാപകരെ നിയമിക്കാനുള്ള അനുവാദവും കൊടുത്തിട്ടില്ല. അധ്യാപക ട്രാന്‍സ്ഫര്‍ ഈ വര്‍ഷം നടന്നിട്ടില്ല. പ്രൊവിഷണല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചുവെങ്കിലും ഫൈനല്‍ ലിസ്റ്റ് തയ്യാറാക്കി ഉത്തരവായി ഇറക്കിയിട്ടില്ല. സര്‍വ്വീസിലുള്ളവര്‍ക്ക് പ്രമോഷന് നല്‍കുന്നില്ല. വിരമിച്ച അധ്യാപകരെയും സമീപ പ്രദേശത്തുളള യോഗ്യത നേടിയവരെയും ഉപയോഗപ്പെടുത്തി ക്ലാസ് നടത്തി പി.ടി.എയുടെ തലയില്‍ ഉത്തരവാദിത്വമേല്‍പിച്ച് സര്‍ക്കാര്‍ കൈകഴുകുകയാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഡി.ഇ.ഒ മുഖേന ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി പല ഹെഡ്മാസ്റ്റര്‍മാരും പി.ടി.എ.പ്രസിഡണ്ടുമാരും അധ്യാപകരെ കണ്ടെത്താനായി നെട്ടോട്ടമോടുന്നു. ട്രാന്‍സ്ഫറും ഡിപ്പാര്‍ട്ട്മെന്റ് പ്രമോഷനും ഇംപ്ലീമെന്റ് ചെയ്തു. ഒഴിവ് വരുന്ന സ്ഥലങ്ങളില്‍ ദിവസ വേതന നിയമനമുള്‍പ്പെടെ നടത്താനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു ആദ്യം ചെയ്യേണ്ടിയിരുന്നത്. യാതൊരു മുന്നൊരുക്കവും സുരക്ഷയും പരിഗണിക്കാതെ വെറും തിരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കും അഴിമതിക്കുമായി കുട്ടികളെയും രക്ഷിതാക്കളെയും ബലിയാടുകളാക്കുകയാണ്. കേരളത്തില്‍ കോവിഡ് നിരക്കുകള്‍ വര്‍ധിക്കുന്നു. ധൃതി പിടിച്ചു പരീക്ഷകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. അമ്പത് ശതമാനം പാഠഭാഗങ്ങള്‍ പോലും ഓണ്‍ലൈനായി തീര്‍ന്നിട്ടില്ല. പാഠഭാഗങ്ങള്‍ മുഴുവന്‍ വീണ്ടും പഠിപ്പിരക്കണ്ട സ്ഥിതിയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിക്കുന്നതിനായി പ്രധാനപ്പെട്ട പാഠഭാഗക്കളെല്ലാം ഒഴിവാക്കുക എന്ന സൂത്രവിദ്യയാണ് പ്രയോഗിക്കുന്നതെന്നും ഇത് വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തേയും അക്കാദമിയ നിലവാരത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണന് കരിച്ചേരി, ജില്ലാ സെക്രട്ടറി ജി.കെ. ഗിരീഷ്, സംസ്ഥാന സമിതി അംഗം കെ.ഒ. രാജീവന് സംബന്ധിച്ചു.