ന്യൂഡെല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കുന്നതിനെ എതിര്‍ത്ത് സി.പി.എം സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും. നിലവിലെ വ്യവസ്ഥയെ തകര്‍ക്കുന്ന തീരുമാനം എന്നും വിപരീത ഫലം മാത്രമേ ഉണ്ടാക്കൂ എന്നും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ നിറവേറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സ്ത്രീശാക്തീകരണത്തിന്റെ പേരില്‍ നടത്തുന്ന നീക്കം ഫലപ്രദമല്ലെന്നും ജനാധിപത്യ മഹിള അസോസിയേഷന് നിലപാടെടുത്തു.
കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് സി പി എം നേതാവ് ബൃന്ദാ കാരാട്ടും രംഗത്തെത്തി. വിവാഹ പ്രായം ഉയര്‍ത്തുന്നത് ഉചിതമല്ലെന്ന് അവര്‍ പറഞ്ഞു. തീരുമാനം സ്ത്രീ ശാക്തീകരണത്തിന് സഹായകമല്ലെന്നും സ്ത്രീകള്‍ക്ക് പോഷകാഹാരം, പഠനം എന്നിവ ഉറപ്പുവരുത്തുകയാണ് ആദ്യം വേണ്ടതെന്നും ബൃന്ദ പറഞ്ഞു.
വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും. ബില്ലിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അനുമതി നല്കി. സ്പെഷ്യല്‍ മാരേജ് ആക്ട്, 2006ലെ ബാലവിവാഹ നിരോധനനിയമം, 1955ലെ ഹിന്ദു മാരേജ് ആക്ട് എന്നിവ ഇതിനായി ഭേദഗതി ചെയ്യും. ഈ മൂന്നുനിയമത്തിലും സ്ത്രീകള്‍ക്ക് 18ഉം പുരുഷന്മാര്ക്ക് 21ഉം ആണ് ചുരുങ്ങിയ വിവാഹപ്രായം. 1978ലായിരുന്നു
സ്ത്രീകളുടെ ചുരുങ്ങിയ വിവാഹപ്രായം 15ല്‍ നിന്ന് 18 ആക്കിയത്.
വിവാഹപ്രായം കൂട്ടുന്നതിനെതിരെ മുസ്ലീം ലീഗും രംഗത്തെത്തിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലീഗ് എം.പിമാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്കി. വിവാഹ പ്രായം 18ല്‍ നിന്ന് 21 ആയി ഉയര്‍ത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ഇത് ഏകീകൃത സിവില്‍ കോഡിലേക്കുള്ള നീക്കമാണെന്നുമാണ് ലീഗ് ആരോപിക്കുന്നത്. മുസ്ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റമാണിതെന്നും ആരോപണമുണ്ട്. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.