കൂനൂര്‍: ഊട്ടി കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ തിരിച്ചറിഞ്ഞത് നാല് പേരുടെ മൃതദേഹങ്ങള്‍ മാത്രം. മൃതദേഹങ്ങളില്‍ പലതും പൂര്‍ണമായും കത്തിക്കരിഞ്ഞതിനാലാണ് തിരിച്ചറിയാന്‍ സാധിക്കാത്തത്. തിരിച്ചറിയാനായി ഡി.എന്‍.എ പരിശോധന നടത്തും. ഇതിന് ശേഷമേ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയുള്ളൂ.
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡര്‍ എന്നിവര്‍ ഉള്‍പ്പെടെ നാലുപേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞതെന്ന് അധികൃതര്‍ അറിയിച്ചു. ശാസ്ത്രീയ പരിശോധനയ്ക്ക് പുറെമ ബന്ധുക്കളുടെ സഹായം കൂടി തേടും. ഇതിനായി മരിച്ചവരുടെ അടുത്ത ബന്ധുക്കളെ ഡെല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
അപകടസ്ഥലത്ത് നിന്ന് മൃതദേഹങ്ങള്‍ സൂലൂരിലെ സൈനിക താവളത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ നിന്ന് വ്യോമസേനാ വിമാനത്തില്‍ ഡെല്‍ഹിയിലെത്തിക്കും. ഡെല്ഹിലിയിലെ പാലം വ്യോമസേന വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ ടെക്നിക്കല്‍ ഏരിയയിലേക്ക് മാറ്റും. ഇവിടെ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ ഭൗതികാവശിഷ്ടങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും.
ബുധനാഴ്ച ഉച്ചയ്ക്ക് 12.20 ഓടെ നടന്ന അപകടത്തില്‍ സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരും മരിച്ചിരുന്നു. രക്ഷപ്പെട്ട ഏക വ്യക്തിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇദ്ദേഹത്തെ ബെംഗളൂരുവിലെ കമാന്‍ഡോ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.