കാസര്‍കോട്: ജില്ലയിലെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്നുവെന്ന് വ്യാപകമായ പ്രചരണം ആര്.എസ്.എസ്- ബി.ജെ.പി സംഘം നടത്തുകയാണെന്നും ശുദ്ധ അസംബന്ധമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണണന്‍ മാസ്റ്റര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ തലത്തിലോ പാര്‍ട്ടി തലത്തിലോ ഇത്തരം വിഷയം ഒരിക്കലും ഉയര്‍ന്നു വന്നിട്ടില്ല. 2016ല്‍ തന്നെ സ്ഥലനാമങ്ങള്‍ മാറ്റരുതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടതാണ്. റവന്യു രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുമ്പോള്‍ സ്ഥലനാമങ്ങള്‍ വളരെയേറെ സൂക്ഷിച്ച് അടിച്ച് ചേര്‍ക്കണമെന്നും 2018ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ വിഷയം വിവാദമാക്കിയതില്‍ ദുരൂഹതയുണ്ട്. വടക്കന്‍ ഭാഗങ്ങളില്‍ കന്നഡ, മലയാളം തുടങ്ങി വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുണ്ട്. ഇവരെ ഭാഷാ ഭ്രാന്ത് ഇളക്കിവിട്ട് കലാപമുണ്ടാക്കുന്ന ശ്രമമായിരിക്കും ഇത്തരം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം. കര്‍ണാടക ബോര്‍ഡര്‍ ഏരിയഡവലപ്പ്മെന്റ് അതോറിറ്റി സെക്രട്ടറിയുടെ പ്രസ് റിലീസിലൂടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഈ വിവരം എവിടെ നിന്ന് കിട്ടിയെന്ന് അദ്ദേഹം പറയണം. കന്നഡ വികസന സമിതി അധ്യക്ഷന്‍ ഇതിനെ ന്യായീകരിക്കുകയുണ്ടായി. ഒരു ബി.ജെ.പി. എം.പി കര്‍ണാടക മുഖ്യമന്ത്രിയോട് ഇടപെടണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ബി.ജെ.പി ജില്ലാ കമ്മിറ്റിയും ധൃതി കാണിക്കുന്നു. കുറച്ച് കൂടി കടന്ന് മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തേയും ഇതിലേക്ക് വലിച്ചിഴക്കുന്ന ബി.ജെ.പിയുടെ ഉദ്ദേശം വ്യക്തമാണ്. നാട് കുട്ടിച്ചോറാക്കി ജനങ്ങളെ ഭാഷാ ഭ്രാന്താക്കി മാറ്റുക എന്നാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് കോഴക്കേസില്‍ കുടുങ്ങിയത് ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനുള്ള കുല്സിത ശ്രമത്തിന്റെ ഭാഗമായാണ് ഇതിനെ കാണുന്നത്. കന്നഡ ഭാഷാസ്നേഹികള്‍ വ്യാജ പ്രചരണത്തില്‍ വിശ്വസിക്കരുതെന്നും കന്നഡ സ്ഥലനാമങ്ങള്‍ മലയാളത്തിലാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാറിനോ സി.പി.എം ജില്ലാ കമ്മിറ്റിക്കോ യാതൊരു വിധ ലക്ഷ്യവുമില്ലെന്നും ബാലക്യഷ്ണന് മാസ്റ്റര്‍ അറിയിച്ചു. കെ.ആര്. ജയാനന്ദയും സംബന്ധിച്ചു.