കൊല്‍ക്കത്ത: കേരളത്തിന് പിന്നാലെ പശ്ചിമ ബംഗാളും കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് മമത ബാനര്‍ജി സര്‍ക്കാര്‍ പ്രമേയം പാസാക്കിയത്. ബി.ജെ.പി എം.എല്‍.എമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയും പിന്നീട് മനോജ് തിഗ്ഗയുടെ നേതൃത്വത്തില്‍ ബി.ജെ.പി എം.എല്‍.എമാര്‍ ജയ് ശ്രീറാം മുഴക്കി നിയമസഭയില്‍ നിന്ന് പുറത്തുപോകുകയും ചെയ്തു.
പാര്‍ലമെന്ററി കാര്യ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. മൂന്നു കാര്‍ഷിക നിയമങ്ങളും കര്‍ഷക വിരുദ്ധമാണെന്നും കോര്‍പറേറ്റുകള്‍ക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ പൊതുവിതരണ സംവിധാനത്തെ തകര്‍ക്കുമെന്നും കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടത്, കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണയോടെയാണ് പ്രമേയം പാസാക്കിയത്. ബി.ജെ.പി കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ മൃഗീയ ശക്തി ഉപയോഗിച്ച് പാസാക്കുകയായിരുന്നുവെന്നും കേന്ദ്രം നിയമങ്ങള്‍ പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു.
കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന ആറാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. നേരത്തേ കേരളം, പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാന്, ഡെല്‍ഹി എന്നീ സംസ്ഥാനങ്ങളും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.