കാഞ്ഞങ്ങാട്: പതിനൊന്ന് വര്‍ഷം മുമ്പ് സംശയ സാഹചര്യത്തില്‍ കാണാതായ മകളെ കണ്ടെത്താനാകാതെ മനസ് നീറിക്കഴിയുകയാണ് തായന്നൂര്‍ സര്‍ക്കാരി മൊയോലത്തെ എം.സി. രാമന്. മകള്‍ രേഷ്മയെയാണ് കാണാതായത്. 2010 മെയ് മാസത്തിലാണ് കാണാതായത്. കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ടീച്ചേഴ്സ് ട്രെയിനിങ്ങ് പൂര്‍ത്തിയാക്കിയ രേഷ്മ എറണാകുളത്തേക്കാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. മൂന്ന് മാസം കഴിഞ്ഞ് തിരിച്ചുവരുമെന്ന് പറഞ്ഞാണ് പോയത്. ഇതിന് ശേഷം ഒന്നു രണ്ടുതവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെങ്കിലും പിന്നീട് വിളിച്ചില്ല. കാണാതാവുന്ന സമയത്ത് രേഷ്മക്ക് 18 വയസായിരുന്നു. എറണാകുളത്തുള്‍പ്പെടെ അന്വേഷണം നടത്തിയിട്ടും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് 2011 ജനുവരി 19 ന് ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും രേഷ്മയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. തുടര്‍ന്ന് അന്വേഷണം കാഞ്ഞങ്ങാട് ഡി.വൈ.എസ്. ഏറ്റെടുത്തു. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ രേഷ്മ തൃശ്ശൂരില്‍ ഹോം നഴ്സ് ഓഫീസിലെ ജീവനക്കാരിയുടെ അടുത്ത ബന്ധുവിന്റെ കൂടെയാണ് നാട്ടില്‍ നിന്നും പോയതെന്ന വിവരം ലഭിച്ചിരുന്നതായി രാമന് പിന്നീട് പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നു. ഇതിന് ശേഷം രേഷ്മയും യുവാവും മടിയനിലെ ഒരു വാടക വീട്ടില്‍ താമസിച്ചിരുന്നതായും വിവരമുണ്ട്. തന്റെ മകളെ അപായപ്പെടുത്തിയിട്ടുണ്ടാകാമെന്നാണ് രാമന്റെ ആശങ്ക. രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി അന്വേഷണം ഊര്‍ജ്ജിതമാക്കിയപ്പോള്‍ ചോദ്യം ചെയ്യുന്നതിനെതിരെ യുവാവ് കോടതിയില്‍ നിന്നും സ്റ്റേസമ്പാദിച്ചിരുന്നുവെന്നാണ് പൊലീസ് രാമനോട് പറഞ്ഞിരുന്നത്.
ഇതോടെയാണ് മകളെ അപായപ്പെടുത്തിയിട്ടുണ്ടാകാമെന്ന സംശയം വര്‍ധിച്ചത്. ഗവര്‍ണര്‍, ഡി.ജി.പി, മനുഷ്യാവകാശ കമ്മീഷന്, കലക്ടര്‍ എന്നിവര്‍ക്ക് രാമന് നിവേദനവും നല്കി. അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിന് മുമ്പില്‍ അനിശ്ചിതകാല നിരാഹാരമിരിക്കാനാണ് രാമന്റെ തീരുമാനം.