നിത്യഹരിത സ്മരണകളില്‍ ആ മുഖം ഇന്നും തിളങ്ങുന്നു. ആ വേര്‍പാടിന്റെ 32 വര്‍ഷത്തിലൂടെയാണ് 2021 കടന്നു പോകുന്നത്. വ്യത്യസ്ത കാലഘട്ടങ്ങളുടെ യൗവ്വന സ്വപ്നങ്ങളായിരുന്നു ആ താരം നെഞ്ചേറ്റിയത്. അന്നും ഇന്നും നിത്യഹരിതനായകന് എന്ന വിശേഷണം തകര്‍ക്കാന്‍ സിനിമാലോകത്ത് മറ്റൊരാള്‍ പിറന്നിട്ടില്ല. നാടക രംഗത്ത് നിന്നാണ് അബ്ദല്‍ ഖാദര്‍ എന്ന പ്രേംനസീര്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. ചിറയിന്‍ കീഴിലെ മലയാളം മീഡിയം സ്കൂളില്‍ പഠിക്കുമ്പോള്‍ ‘രാജാംഗുലീയം’ എന്ന നാടകത്തില്‍ ആദ്യമായി വേഷമിട്ടു. അതില്‍ സുലൈമാന്‍ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. ചങ്ങനാശ്ശേരിയിലെ കോളേജ് പഠന കാലത്തും അദ്ദേഹം നാടക രംഗത്ത് സജീവമായിരുന്നു. അബ്ദുല്‍ ഖാദറിന്റെ നാടകം കണ്ട സി.ഐ.പരമേശ്വരന് പിള്ളയാണ് കെ.എന്‍.മേനോന്റെ സത്യന് നായകനായ ത്യാഗസീമയെന്ന ചിത്രത്തിലേക്ക് റെക്കമെന്റ് ചെയ്യുന്നത്. തുടര്‍ന്ന് ചാരി സംവിധാനം ചെയ്ത ‘മരുമകളില്‍’ അഭിനയിക്കാന്‍ അവസരം ലഭിച്ചു. നെയ്യാറ്റിന്‍കര കോമളമായിരുന്നു അബ്ദുല്‍ ഖാദറിന്റെ നായികയായി വേഷമിട്ടത്. ‘മരുമകളി’ലൂടെ ശ്രദ്ധേയനായ നടനെ മലയാളികള്‍ മകനായി കണ്ടു. കൃത്യനിഷ്ഠയും ആത്മാര്‍ത്ഥതയുമായിരുന്നു ഈ നടന്റെ മുഖമുദ്ര. കടത്തനാടന്‍ അമ്പാടിയായിരുന്നു പ്രേംനസീറിന്റെതായി പ്രദര്‍ശനെത്തിയ അവസാന ചിത്രം. 37 വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തിനിടയില്‍ 700 ല്‍ പരം ചിത്രങ്ങളില്‍ വേഷമിട്ട് ഗിന്നസ് ബുക്കില്‍ ഇടം നേടി. 1985ല്‍ പത്മഭൂഷണ്‍ ബഹുമതി ലഭിച്ചെങ്കിലും മികച്ച നടനുള്ള സംസ്ഥാന ബഹുമതി ഈ നടനെ തേടിയെത്തിയിരുന്നില്ല. ഈ നടന്റെ ഏറ്റവും സവിശേഷതകളിലൊന്നാണ് ഗാനരംഗങ്ങളിലുള്ള പ്രകടനം. ഗാനങ്ങള്‍ക്കൊത്ത് ചുണ്ടുകള്‍ ചലിപ്പിക്കാന്‍ കഴിവുള്ള അപൂര്‍വ്വം നടന്മാരില് ഒന്നാമന്. ജംബുലിഗം, പിച്ചാത്തി കുട്ടപ്പന്, ഡബിള്‍ റോളില്‍ എത്തിയ വിജയനും വീരനും, വികടകവി, ഡബിള്‍ റോളില്‍ എത്തിയ അജയനും വിജയനും, തെമ്മാടി വേലപ്പന്, സി.ഐ.ഡി.നസീര്‍, ജസ്റ്റീസ് രാജ, കണ്ണപ്പനുണ്ണി, പ്രഭു, പാലാട്ട് കുഞ്ഞിക്കണ്ണന്, പ്രേംനസീറിനെ കാണ്മാനില്ല, രാജു റഹിം (നസീര്‍ -ഉമ്മര്‍), തച്ചോളി മരുമകന് ചന്തു, ഇത്തിക്കരപ്പക്കി, തച്ചോളി അമ്പു, ഫുട്ബോള്‍ ചാമ്പ്യന്‍ തുടങ്ങി അദ്ദേഹം ടൈറ്റില്‍ വേഷം ചെയ്ത ചില സിനിമകളാണ്.
ഏറ്റവും കൂടുതല്‍ ചിത്രത്തിലഭിനയിച്ച നായന്, ഏറ്റവും കൂടുതല്‍ ഡബിള്‍ റോളും സ്ത്രീ വേഷങ്ങളും അഭിനയിച്ച നടന്, പുഷ്പാജ്ഞലിയില്‍ മൂന്ന് റോളുകളില്‍ അഭിനയിച്ചു. ഷീലക്കൊപ്പം മാത്രം നൂറോളം ചിത്രങ്ങളില്‍ നായകനായി. ഇന്ത്യയിലെ ആദ്യത്തെ 3 ഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്ത’ന്റെ അവതാരകന്. ഏറ്റവും കൂടുതല്‍ വടക്കന്‍പാട്ട് ചിത്രങ്ങളില്‍ അഭിനയിച്ച നായന്, തപാല്‍ സ്റ്റാമ്പില്‍ ആലേഖനം ചെയ്യപ്പെട്ട ആദ്യമലയാള നടന്. തിരുവോണം എന്ന ചിത്രത്തില്‍ കമലഹാസനൊപ്പം ഒന്നിച്ചഭിനയിച്ചു. എം.ടി.യുടെ തിരക്കഥയില്‍ നെഗറ്റീവ് നായകനായി നിഴലാട്ടത്തില്‍. ജയന് നായകനും പ്രേം നസീര്‍ ഉപനായകനുമായ ചിത്രമാണ് നായാട്ട്. നസീര്‍ നായകനും മമ്മൂട്ടി ഉപനായകനും മോഹന്‍ലാല്‍ വില്ലനുമായ ചിത്രമാണ് ചക്രവാളം ചുവന്നപ്പോള്‍.
പ്രതിജ്ഞ, ഹിമം തുടങ്ങിയ ചിത്രങ്ങളില്‍ മകന് ഷാനവാസ് നസീറിന്റെ മകനായി തന്നെ വേഷമിട്ടു. ഹരിഹരന്റെ അങ്കുരത്തില്‍ സുകുമാരനും പ്രേംനസീറും സുഹൃത്തുക്കളായി വേഷമിട്ടപ്പോള്‍ ജോഷിയുടെ ആരംഭത്തില്‍ സുകുമാരന്റെ അച്ഛനായി നസീര്‍. പ്രേംനസീറും ബാലന് കെ.നായരും മുഖ്യവേഷങ്ങള്‍ ചെയ്ത ചിത്രമാണ് ആക്രോശം. ഇരുട്ടിന്റെ ആത്മാവില്‍ തകര്‍ത്തഭിനയിച്ചു. 1961ല്‍ റിലീസ് ചെയ്ത കൃഷ്ണകുചേലയില്‍ ശ്രീകൃഷ്ണനായി എത്തി. മുസ്ലിം പശ്ചാത്തലം പ്രമേയത്തില്‍ ആദ്യ സിനിമ 1964ല്‍ റിലീസ് ചെയ്ത കുട്ടിക്കുപ്പായമായിരുന്നു. ഷീല, ശാരദ, ജയഭാരതി എന്നീ പ്രമുഖരെ കൂടാതെ ചരുക്കം ചിത്രങ്ങളില്‍ നന്ദിതാ ബോസ്, ജയപ്രഭ, സുമലത, മാധവി, ഭവാനി, സത്യകല, സുകുമാരി, അംബിക തുടങ്ങി 20ല്‍ പരം നടികള്‍ നായികമാരായി. എ സര്‍ട്ടിഫിക്കറ്റില്‍ 1966ല്‍ റിലീസ് ചെയ്ത ചിത്രം കല്യാണരാത്രി. ഇങ്ങനെ നിരവധി സവിശേഷതകള്‍ ഉള്ള നടനായിരുന്നു പ്രേം നസീര്‍ എന്ന അതുല്യപ്രതിഭ. സ്ഥിരം നായകവേഷത്തിനപ്പുറം കാലത്തിനനുസരിച്ച കഥാപാത്രങ്ങള്‍ സിനിമാ ലോകം ഈ പ്രതിഭയ്ക്ക് സമ്മാനിച്ചിരുന്നു.അതു കൊണ്ടു തന്നെ ആ ഓര്‍മകള്‍ നിത്യഹരിതമാകുന്നു.
1989 ജനുവരി 16ന് പുലര്‍ച്ചെയാണ് 61-ാം വയസ്സില്‍ പ്രേം നസീര്‍ വിടപറഞ്ഞത്.