റായ്പൂര്‍: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സിആര്‍പിഎഫ് കോബ്ര കമാന്‍ഡറെ വിട്ടയച്ചു. ഛത്തീസ്ഗഢിലെ ബിജാപ്പൂരില്‍ തട്ടിക്കൊണ്ടുപോയ സി.ആര്.പി.എഫ് കോബ്ര കമാന്‍ഡര്‍ ആയ രാകേശ്വര്‍ സിംഗ് മന്‍ഹാസിനെയാണ് മാവോയിസ്റ്റുകള്‍ വിട്ടയച്ചത്. ഏപ്രില്‍ മൂന്നിന് നടന്ന ഏറ്റുമുട്ടലിനിടെയാണ് ജവാനെ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയത്. 22 ജവാന്മാര് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു. അഞ്ച് ദിവസത്തെ തടങ്കലിന് ശേഷമാണ് ജവാനെ മോചിപ്പിച്ചിരിക്കുന്നത്.
ജവാനെ മോചിപ്പിച്ച കാര്യം സി.ആര്.പി.എഫ് സ്ഥിരീകരിച്ചു. ബിജാപ്പൂരിലെ സി.ആര്.പി.എഫ് ക്യാമ്പിലെത്തിച്ച രാകേശ്വറിനെ ആരോഗ്യ പരിശോധനക്ക് വിധേയനാക്കി. മാവോയിസ്റ്റുകളുമായി മദ്ധ്യസ്ഥ ചര്‍ച്ചയ്ക്ക് പദ്മശ്രീ ധരംപാല്‍ സൈനിയേയും ഗോണ്ട്വാന സമാദ് മേധാവി തേലം ബൊറൈയ്യയെയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇവരുടെയും നൂറുകണക്കിന് ഗ്രാമീണരുടെയും സാന്നിദ്ധ്യത്തിലാണ് ജവാനെ മോചിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. ഏഴ് പ്രാദേശിക മാധ്യമപ്രവര്‍ത്തകരും മധ്യസ്ഥരോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.
സുക്മ ജില്ലയിലെ സുക്മബൈജാപൂര് അതിര്‍ത്തിയിലെ വനമേഖലയിലാണ് ഏപ്രില്‍ മൂന്നിന് മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലുണ്ടായത്. കോബ്ര യൂനിറ്റ്, സി.ആര്.പി.എഫ്, ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.