കുമ്പള: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കെട്ടിടം നഷ്ടപ്പെടുമ്പോള്‍ 58 വര്‍ഷത്തോളമായി തയ്യല്‍ക്കട നടത്തിയിരുന്ന കുമ്പളയിലെ ടൈലര്‍ കൃഷ്ണേട്ടനും ഇനി ‘സ്ഥലം മാറ്റം.’ കുമ്പള-ബദിയടുക്ക റോഡിലെ പെട്രോള്‍ പമ്പിന് സമീപത്തെ എസ്. കൃഷ്ണ ഗട്ടി 1963ലാണ് കുമ്പള ബദര്‍ ജുമാമസ്ജിദിന് കീഴിലുള്ള ഓടുപാകിയ ഒറ്റമുറി കെട്ടിടത്തില്‍ കട തുടങ്ങുന്നത്. അന്ന് പരിസരമാകെ കാട് മൂടിയിരുന്ന കാലത്ത് കടമുറികള്‍ വാടകക്ക് വാങ്ങാന്‍ പലരും വിസമ്മതിച്ചിരുന്നു. ഒരു രൂപ ദിവസവാടകക്കാണ് പള്ളി കമ്മിറ്റി കൃഷ്ണന് മുറി വാടകക്ക് നല്‍കുന്നത്. അങ്ങനെ കുമ്പളയിലെ ആദ്യകാല ടൈലര്‍മാരില്‍ ഒരാളായ കൃഷ്ണന് കുമ്പള ടൗണില്‍ ഇടം കണ്ടെത്തി. ആദ്യകാലത്ത് തയ്യല്‍ജോലി കുറവായിരുന്നു. വിഷും പെരുന്നാളും പോലുള്ള ആഘോഷ പരിപാടികള്‍ക്ക് പലരും വസ്ത്രം തയ്ക്കാന്‍ കൃഷ്ണനെ തേടിയെത്തി. അന്ന് ഷര്‍ട്ടായിരുന്നു കൂടുതലായും തയ്ച്ച് നല്‍കിയിരുന്നത്. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ വസ്ത്രങ്ങള്‍ കൂടി വില്ക്കാന് തുടങ്ങി. ഇതോടെ കച്ചവടവും മെച്ചപ്പെട്ടു. തുടക്കത്തില്‍ ഏഴ് വര്‍ഷക്കാലം ഗ്യാസ് ലൈറ്റ് കത്തിച്ചായിരുന്നു തയ്യല്‍ ജോലികള്‍ ചെയ്തിരുന്നത്. പിന്നീട് വൈദ്യുതി എത്തിയതോടെ ജോലിയിലും വെളിച്ചമുണ്ടായി. ഇതോടെ മാസവാടക 150 രൂപയിലെത്തി. നിലവില്‍ 2000 രൂപയായിരുന്നു മാസ വാടക നല്‍കിയിരുന്നത്. ഒരുതവണപോലും വാടക മുടങ്ങാതെ കൃത്യമായി നല്കി. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കെട്ടിടവും സ്ഥലവും നഷ്ടപ്പെടുമ്പോള്‍ കൃഷ്ണന് ഇന്ന് പള്ളിക്കമ്മിറ്റിക്ക് താക്കോല്‍ കൈമാറും. 58 വര്‍ഷങ്ങളുടെ ചരിത്രം പറഞ്ഞ് കൃഷ്ണേട്ടന് ഇനി സമീപത്തെ കെട്ടിടത്തില്‍ ഉണ്ടാകും.
ഇക്കാലമത്രയും ജോലിക്ക് മറ്റൊരു തൊഴിലാളിയെ നിര്‍ത്തിയിരുന്നില്ല. 20 വര്‍ഷം മുമ്പ് ഡിഗ്രി പഠനം പൂര്‍ത്തിയാക്കി സഹായത്തിനെത്തിയ മകന് ജിതീഷ് അച്ഛനെ സഹായിച്ച് ഇപ്പോഴും ഒപ്പമുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമടക്കം ഇക്കാലയളവില്‍ കൃഷ്ണന്റെ തയ്യല്‍ക്കടയെ ആശ്രയിച്ചവര്‍ ഏറെയാണ്. ഇന്ന് റെഡിമെയ്ഡ് കടകളും ഓണ്‍ലൈന്‍ വ്യാപാരവും പൊടിപൊടിക്കുമ്പോള്‍ തയ്യല്ക്കടക്കാരുടെ കാര്യം കഷ്ടത്തിലാണെന്ന് കൃഷ്ണേട്ടന് പറയുന്നു.