ദോഹ: രാജ്യത്തെ പള്ളികളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാന്‍ ഒരുങ്ങി ഖത്തര്‍. സ്വദേശികളായ ഇമാമുമാരുടെയും ഖതീബുമാരുടെയും എണ്ണം രാജ്യത്തെ പള്ളികളില്‍ വര്‍ധിപ്പിക്കാന്‍ ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയം തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി പ്രത്യേക പരിശീലന പരിപാടികള്‍ മന്ത്രാലയം ആരംഭിച്ചുകഴിഞ്ഞു. മന്ത്രാലയത്തിന് കീഴിലെ ദഅ്വാ വകുപ്പിന് കീഴിലാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
പ്രതിവര്‍ഷം 50 ഖത്തരി ഇമാമുമാരെ റിക്രൂട്ട് ചെയ്യുന്നതിനായാണ് പദ്ധതി. നിലവില്‍ 185 ഖത്തരി ഇമാമുമാരും 158 ഖതീബുമാരുമാണ് പള്ളികളിലുള്ളത്. കൂടുതല്‍ ഖത്തരി ഇമാമുമാരെയും ഖതീബുമാരെയും നിയമിക്കാനുള്ള പരിശീലന പരിപാടികള്‍ ആരംഭിച്ചതായും മോസ്ക് മാനേജ്മെന്റ് വിഭാഗം മേധാവി മുഹമ്മദ് ബിന്‍ ഹമദ് അല്‍ കുവാരി പറഞ്ഞു. ഫരീജ് കുലൈബിലെ ശൈഖ് അബ്ദുല്ല ബിന്‍ സൈദ് ആല് മഹ്മൂദ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ രാജ്യത്തുടനീളമുള്ള പള്ളികളിലായി 2700 ഇമാമുമാരും ബാങ്ക് വിളിക്കുന്ന മുഅദ്ദിനുമാരുമുണ്ട്. അഞ്ചു നേരവും പ്രാര്‍ഥന നടക്കുന്ന പള്ളികളില്‍ ഇമാമായും മുഅദ്ദിനായും ഒരാളെ മാത്രം നിയമിക്കാനാണ് തീരുമാനമെന്നും അധികൃതര്‍ പറഞ്ഞു.
പള്ളികളില്‍ ഇമാമുമാരായും മുഅദ്ദിന്മാരായും ജോലിയിലേര്‍പ്പെടുന്നതിന് താല്പര്യം പ്രകടിപ്പിച്ച് നിരവധി അപേക്ഷകളാണ് താമസക്കാരില്‍ നിന്നും ലഭിക്കുന്നത്. യോഗ്യരായവരെ തെരഞ്ഞെടുത്ത് നിയമിക്കുമെന്നും അടുത്ത വര്‍ഷം 150 ഇമാമുമാരുടെ ഒഴിവ് പ്രതീക്ഷിക്കുന്നതായും അല്‍ കുവാരി പറഞ്ഞു.