ചെന്നൈ: പെണ്‍കുട്ടികളെ ലൈംഗീകാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കാനുള്ള പോക്സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്നും മദ്രാസ് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അടുക്കാന്‍ ശ്രമിക്കുന്ന കൗമാരക്കാരായ ആണ്‍കുട്ടികളെ വരെ കുറ്റവാളിയായി കണ്ട് ശിക്ഷിക്കാനുള്ളതല്ല പോക്സോ വകുപ്പ് എന്നും പെണ്‍കുട്ടികളുടെ സമപ്രായത്തിലുള്ള ആണ്‍കുട്ടികളുമായുള്ള ചങ്ങാത്തമുണ്ടാവുന്ന സാഹചര്യത്തില്‍ പോലും രക്ഷിതാക്കല്‍ ഈ നിയമത്തെ കൂട്ടുപ്പിടിച്ച് കോടതിയിലെത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നതെന്നും ജസ്റ്റിസ് എന്‍ വെങ്കിടേഷിന്റെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ചെന്ന് കാട്ടി 20 കാരനെതിരെ ചുമത്തിയ കേസില്‍ വാദം കേള്‍ക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. കേസില്‍ പെണ്‍കുട്ടിക്ക് ഇരുപതുകാരനുമായി ഉഭയസമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകള്‍ നഗര ഗ്രാമ വ്യത്യാസമില്ലാതെ നടക്കുന്നുണ്ട്. രക്ഷിതാക്കള്‍ പരാതി നല്‍കുന്നതോടെ പോലീസ് പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയാണ്. നിരവധി പോക്സോ കേസുകള്‍ ഇത്തരത്തിലുള്ളതാണെന്ന് വ്യക്തമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിക്കുന്ന കൗമാരക്കാരനെ തുറങ്കിലടയ്ക്കാനുള്ള ഉദേശമല്ല ഈ നിയമത്തിന്റെ ലക്ഷ്യം. പോക്സോ പോലുള്ള നിയമങ്ങള്‍ അത്യവശ്യമാണ്. എന്നാല്‍ അതില്‍ കാലാനുസൃതമായ മാറ്റം വേണ്ടതുണ്ട്. കോടതി പറഞ്ഞു.
കൗമാരക്കാരായ പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും ഹോര്‍മോണ്‍ മാറ്റങ്ങളും ജൈവപരമായ മാറ്റങ്ങള്‍ക്കൊപ്പം തീരുമാനങ്ങളെടുക്കാന്‍ അവര്‍ പ്രാപ്തരാവാതെ കാണുന്ന സ്ഥിതിയുണ്ട്. ഇത്തരം കേസുകളില്‍ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നാണ് കേസ് കാണപ്പെടുന്നത്. ഇങ്ങനെയുള്ള കേസുകള്‍ കൗമാരക്കാരുടെ സമാനുഭവത്തോടെ കൈകാര്യം ചെയ്യേണ്ടതാണെന്നുമാണ് മാദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.