തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകടമരണം തന്നെയെന്നുറപ്പിച്ച് സിബിഐ. അലക്ഷ്യമായി വാഹനം ഓടിച്ചതിനാലാണ് അപകടം ഉണ്ടായതെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നുമാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കാട്ടി കലാഭവന്‍ സോബിക്കെതിരെ സി.ബി.ഐ. കേസെടുക്കുകയും ചെയ്തു. കേസന്വേഷണത്തില്‍ സി.ജെ.എം. കോടതിയില്‍ ഇന്നാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും ഇതേ നിഗമനത്തിലായിരുന്നു എത്തിയത്. ഇതിനിടെ ബാലഭാസ്കറിനെ കൊലപ്പെടുത്തിയതാണെന്നും നുണപരിശോധനയ്ക്ക് താന്‍ തയ്യാറാണെന്നും വെളിപ്പെടുത്തി കലാഭവന്‍ സോബി രംഗത്തെത്തിയിരുന്നു. ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായതോടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തുവരികയും കേസ് സി.ബി.ഐ.ക്കു കൈമാറുകയുമായിരുന്നു. സോബിയെ നുണപരിശോധനയ്ക്ക് വിധേയമാക്കുകയും അദ്ദേഹം പറഞ്ഞത് സത്യമല്ലെന്നുമാണ് കണ്ടെത്തിയത്.
വാഹനം ഓടിച്ച ആളെക്കുറിച്ചുള്ള മൊഴികളിലെ വൈരുദ്ധ്യമാണ് ആശക്കുഴപ്പത്തിനിടയാക്കിയത്. അര്‍ജ്ജുനാണ് വാഹനം ഒടിച്ചതെന്നായിരുന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മോഴി. ബാലഭാസ്കറിനെ ഡ്രൈവിംഗ് സീറ്റില്‍ കണ്ടെന്നായിരുന്നു സംഭവസ്ഥലത്തെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയുടെ മൊഴി. എന്നാല്‍ ഫോറന്‍സിക് പരിശോധന ഫലം വന്നതോടെ വാഹനം ഓടിച്ചത് അര്‍ജുനാണെന്ന് വ്യക്തമായി. അതേസമയം അന്വേഷണത്തില്‍ തൃപ്തരല്ലെന്നും തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും ബാലഭാസ്ക്കറിന്റെ പിതാവ് പറയുന്നു.
2019 സെപ്റ്റംബര്‍ 25-നായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് കുട്ടി സംഭവ സ്ഥലത്തുവെച്ചും ബാലഭാസ്കര്‍ ചികിത്സയിലിരിക്കെയും മരിച്ചത്.