ന്യൂഡല്‍ഹി: മുന്‍ എം.പിയും ഗുണ്ടാ നേതാവുമായിരുന്ന അതീഖ് അഹമ്മദിന്റെ കൊലപാതകത്തില്‍ മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര്യ അന്വേഷണ കമ്മീഷന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. യു.പിയിലെ 188 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും അന്വേഷിക്കണമെന്ന് അഭിഭാഷകനായ വിശാല്‍ തിവാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പ്രയാഗ് രാജില്‍ മാധ്യമങ്ങള്‍ക്കും പൊലീസിനും മുന്നില്‍ വെച്ച് മുന്‍ എം.പിയും ഗുണ്ടാനേതാവുമായ അതീഖ് അഹമ്മദും സഹോദരന് അഷ്റഫും അക്രമികളുടെ വെടിയേറ്റ് മരിച്ചത്. അതീഖ് അഹമദിന്റെ മൃതശരീരത്തില്‍ നിന്ന് ഒമ്പത് വെടിയുണ്ടകള്‍ കണ്ടെടുത്തു. തലയില്‍ നിന്ന് ഒരു വെടിയുണ്ടയും നെഞ്ച്, പുറംഭാഗം എന്നിവിടങ്ങളില്‍ നിന്ന് എട്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. സഹോദരന് അഷ്റഫ് അഹമദിന്റെ ശരീരത്തില്‍ നിന്ന് അഞ്ച് വെടിയുണ്ടകളാണ് കണ്ടെത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്ന് മുഖത്ത് നിന്നും നാല് വെടിയുണ്ടകള്‍ പുറം ഭാഗത്ത് നിന്നുമാണ് കണ്ടെത്തിയത്. മെഡിക്കല്‍ പരിശോധനയ്ക്ക് ആസ്പത്രിയില്‍ എത്തിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന മുന്നു പേര് ഇവരെ വെടിവച്ചത്. ബാദാ സ്വദേശി ലവേഷ് തിവാരി, കാസ് ഗഞ്ച് സ്വദേശി സണ്ണി, ഹമീര്‍പൂര്‍ സ്വദേശി അരുണ്‍ മൗര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആസൂത്രിതമായിട്ടാണ് പ്രതികള്‍ കൊലപാതകം നടപ്പാക്കിയതെന്നും പൊലീസ് കാവല്‍ മറികടന്ന് പോയിന്റ് ബ്ലാങ്കില്‍ നിറയൊഴിച്ചാണ് ഇവര്‍ അതീഖിനെയും സഹോദരനെയും കൊലപ്പെടുത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
അതീഖിന്റെയും സഹോദരന്റെയും മൃതദേഹം കനത്ത സുരക്ഷയില്‍അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഖബറടക്കി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിരോധാഞ്ജന തുടരുകയാണ്. സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ പൊലീസ് ഫ്ളാഗ് മാര്‍ച്ച് നടത്തി. സംഭവത്തില്‍ യു.പി സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഒപ്പം മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചു.