ബേക്കല്‍: കോട്ടിക്കുളത്ത് മത്സ്യവ്യാപാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്റെ നേതൃത്വത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. മത്സ്യവ്യാപാരിയും ബോട്ട് ഉടമയുമായ പാലക്കുന്ന് സ്വദേശി ഹനീഫി(46)നെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട രണ്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞു. ഭീമനടി കാലിക്കടവ് ഒറ്റത്തൈ വീട്ടില്‍ ഒ.ടി സമീര്‍(35), കാസര്‍കോട് ആലംപാടി ഏര്‍മാളം അംഗണ്‍വാടിക്ക് സമീപത്തെ അബൂബക്കര്‍ സിദ്ദിഖ്(23) എന്നിവരാണ് തിരിച്ചറിഞ്ഞ പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഇവരെ കണ്ടെത്തുന്നതിന് ബേക്കല്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഹനീഫിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് സമീറും അബൂബക്കര്‍ സിദ്ദിഖും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ഈ കേസില്‍ സമീറിനെയും അബൂബക്കര്‍ സിദ്ദിഖിനെയും പിടികൂടിയാല്‍ മാത്രമേ മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. അക്രമിസംഘം സഞ്ചരിച്ച വ്യാജനമ്പര്‍ പ്ലേറ്റുള്ള സ്വിഫ്റ്റ് കാര്‍ കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ല് മുണ്ടേരിയില്‍ വീട്ടുമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചക്കരക്കല്ല് പൊലീസ് കണ്ടെത്തുകയും വിവരം ബേക്കല്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. ഈ കാറില്‍ വാള്, കൊടുവാള്, നാടന്‍ ബോംബുകള്‍ മദ്യക്കുപ്പികള്‍ എന്നിവയുണ്ടായിരുന്നു. വിവരമറിഞ്ഞ് ബേക്കല്‍ എസ്.ഐ രാജീവനും സംഘവും ചക്കരക്കല്ലിലെത്തി കാറും മാരകായുധങ്ങളും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. കണ്ണൂരില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശിയുടെ ബോട്ട് വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അക്രമത്തിനു പിന്നിലെന്ന് സംശയിക്കുന്നു.
ബോട്ട് ഇടപാടില്‍ കുറച്ച് പണം മാത്രമേ നല്കിയിരുന്നുള്ളൂ. എന്നാല്‍ ബാക്കിയുള്ള തുക നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് ബോട്ട് തിരികെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ കാര്യത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നു.