ബേക്കല്‍: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ ദുരൂഹമരണം നടന്ന് ഒരു വര്‍ഷമാകുമ്പോഴും പൊലീസ് അന്വേഷണം വഴിമുട്ടിയ നിലയില്‍. 2023 ഏപ്രില്‍ 14നാണ് ഗഫൂര്‍ ഹാജിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും കൈയില്‍ നിന്ന് ഗഫൂര്‍ ഹാജി വാങ്ങിയിരുന്ന 596 പവന് ആഭരണങ്ങള്‍ ഇദ്ദേഹത്തിന്റെ മരണശേഷം വീട്ടില്‍ നിന്നും കാണാതായതിനാല്‍ ഇതൊരു സ്വാഭാവികമരണമല്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും ഉറച്ചുവിശ്വസിക്കുന്നത്.
ഖബറടക്കത്തിന് ശേഷം ഗഫൂര്‍ ഹാജിയുടെ മൃതദേഹം നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തത് മരണത്തില്‍ ബന്ധുക്കള്‍ സംശയമുയര്ത്തിയതിനെ തുടര്‍ന്നാണ്. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാസപരിശോധനാഫലം ഒരു വര്‍ഷമാകാറായിട്ടും ലഭിച്ചിട്ടില്ല. അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ചിലരുടെ പേരുകള്‍ ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരുന്നു. എന്നാല്‍ ആരോപണവിധേയര്‍ക്ക് മരണവുമായി ബന്ധമുണ്ടെന്നതിന് ആവശ്യമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കാണാതായ ആഭരണങ്ങള്‍ ഇവരുടെ പക്കലുണ്ടെന്ന നിഗമനത്തില്‍ വീട്ടിലും പറമ്പിലുമെല്ലാം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. സംശയിക്കപ്പെടുന്നവരെ നുണപരിശോധനക്ക് വിധേയരാക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യത്തിലും തുടര്‍ നടപടിയുണ്ടായില്ലെന്നാണ് ആരോപണം. അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ മരണം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമരപരിപാടികള്‍ ശക്തമാക്കാനാണ് കര്‍മ്മസമിതിയുടെ തീരുമാനം. ഗഫൂര്‍ ഹാജിയുടെ മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വനിതകള്‍ ബേക്കല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കണ്ണീര് സമരം നടത്തിയിരുന്നു.