കാസര്‍കോട്: ഒമിക്രോണ്‍ വ്യാപനത്തിന്റെ പേരില്‍ അശാസ്ത്രീയ കടയടപ്പ് അനുവദിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര വ്യക്തമാക്കി. കോവിഡ് പ്രതിരോധം, ജി.എസ്.ടി, ദേശീയപാത വികസനം, കെ റയില്‍, എന്നിവയുടെ പേരില്‍ വ്യാപാരികളെ ദുരിതത്തിലാക്കുന്ന നടപടികള്‍ തുടരരുതെന്ന് അദ്ദേഹം പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.
കോവിഡിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച വിഭാഗം വ്യാപാരികളാണ്. കട അടച്ചിട്ടതുകൊണ്ടോ, നിയന്ത്രണങ്ങള്‍ കൂട്ടിയതുകൊണ്ടോ രോഗവ്യാപനത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. രോഗം വരാതിരിക്കാനുള്ള ബോധവത്കരണവും, പ്രതിരോധ കുത്തിവയ്പ്പും നടത്തിയതിനാല്‍ രോഗ വ്യാപനത്തെ തുടര്‍ന്നുള്ള അപകടാവസ്ഥയില്‍ വളരെയധികം കുറവ് വന്നിട്ടുണ്ട്. അതിനാല്‍ കട അടച്ചിടുന്നത് കൊണ്ട് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. ടി.പി.ആറിന്റെ പേരിലോ, രോഗവ്യാപനത്തിന്റെ പേരിലോ ഒരു തരത്തിലുമുള്ള നിരോധനവും വ്യാപാര മേഖലയില്‍ ഉണ്ടാക്കരുത്. അത്തരം നീക്കം ഉണ്ടായാല്‍ വ്യാപാരികള്‍ ഒറ്റക്കെട്ടായി ചെറുത്തു നില്ക്കും. മൂന്ന് വര്‍ഷക്കാലമായി രോഗത്തെക്കുറിച്ചും രോഗവ്യാപനത്തെ കുറിച്ചുമുള്ള പഠനങ്ങളും നിഗമനങ്ങളും ഉണ്ട്. അടച്ചിടല്‍ ഒരുതരത്തിലുള്ള പരിഹാരമല്ല. കൂടുതല്‍ സമയം കടകളും സ്ഥാപനങ്ങളും തുറന്നു കൊടുത്ത് ആള് തിരക്ക് ഒഴിവാക്കുകയും കൂടുതല്‍ യാത്രാസൗകര്യങ്ങള്‍ ഉണ്ടാക്കി വാഹന യാത്ര കൂടുതല്‍ സുഗമമാക്കുകയുമാണ് വേണ്ടത്. മുഴുവന്‍ ജനങ്ങളും പ്രതിരോധ വാക്സിന് സ്വീകരിച്ചാല്‍ രോഗവ്യാപനത്തെ തുടര്‍ന്നുള്ള അപകട സാധ്യത ഒഴിവാക്കാന്‍ സാധിക്കും. അതിനുള്ള പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണം.
കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ നിന്നും ഒരുവിധം കരകയറാനുള്ള ശ്രമത്തിനിടയിലാണ് ജി.എസ്.ടി ഉദ്യോഗസ്ഥരുടെ പീഡനം മറുഭാഗത്ത് നിന്നും ഉണ്ടാവുന്നത്. ആയിരമോ, രണ്ടായിരമോ രൂപയുടെ വ്യാപാരം ദിവസം നടക്കുന്ന വ്യാപാര സ്ഥാപനത്തില്‍ പോലും ടെസ്റ്റ് പര്‍ച്ചേസിന്റെ പേരില്‍ ബില്‍ നല്‍കിയില്ലെന്ന് ആരോപിച്ച് ഇരുപതിനായിരം രൂപ പിഴ ഇടാക്കി വ്യാപാരികളെ ദ്രോഹിക്കുകയാണെന്ന് ഏകോപനസമിതി കുറ്റപ്പെടുത്തി.
ജി.എസ്.ടി നിലവില്‍ വന്നതോടെ ബില്‍ ഇല്ലാത്ത സാധനം വിപണിയില്‍ ലഭ്യമല്ലെന്നത് യാഥാര്‍ഥ്യമാണ്. ബില്ലില്‍ വരവ് വെച്ച സാധനം ബില്‍ ഇല്ലാതെ കൊടുത്താലും സെയില്‍ കാണിക്കണമെന്ന സമാന്യ അറിവ് വെച്ച് ചെറുകിട വ്യാപാരികളെ ഖജനാവ് നിറയ്ക്കുന്നതിന് വേണ്ടി ദ്രോഹിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം. മുന്‍കാലത്ത് വ്യാപാരികള്‍ കട പരിശോധനക്കെതിരെ നടത്തിയ സമരം അധികാരികള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ടെസ്റ്റ് പര്‍ച്ചേസിന്റെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികള്‍ തുടര്‍ന്നാല്‍ ശക്തമായ പ്രതിരോധം വ്യാപാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകും.
ദേശീയപാത വികസനത്തിന്റെ പേരില്‍ കട ഒഴിപ്പിക്കപെടുന്ന വ്യാപാരികള്‍ക്ക് കേരള സര്‍ക്കാര്‍ പ്രസ്താവിച്ച ഷോപ് ഷിഫ്റ്റിംഗ് ചാര്‍ജ്ജായ രണ്ട് ലക്ഷം രൂപ ഒരു വ്യാപാരിക്കും നല്‍കിയിട്ടില്ല. പൊള്ളയായ വാഗ്ദാനം നല്കി വ്യാപാരികളെ വഞ്ചിക്കുന്ന നടപടി അവസാനിപ്പിക്കണം. ഭൂമി നഷ്ടപ്പെടുന്നവര്‍ക്കും കെട്ടിട ഉടമകള്‍ക്കും വന്‍തുക നല്കി ഒഴിപ്പിക്കുമ്പോള്‍ വര്‍ഷങ്ങളോളം സ്വയം തൊഴിലായി വാടക കൊടുത്തും, പകിടി കൊടുത്തും വ്യാപാരം നടത്തുന്ന വ്യാപാരികള്‍ക്ക് ഉടുതുണിയോടെ കട ഒഴിഞ്ഞു പോകണ്ട സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. കട ഒഴിപ്പിക്കപെടുന്ന വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഷിഫ്റ്റിംഗ് ചാര്‍ജ്ജായ രണ്ട് ലക്ഷം രൂപ ധനസഹായമായും കെട്ടിട ഉടമകള്‍ക്ക് നല്കുന്ന തുകയ്ക്ക് ആനുപാതികമായി കട നടത്തുന്ന വ്യാപാരികള്‍ക്ക് നല്‍കണമെന്ന് സമിതി ആവശ്യപെട്ടു.
കെ റയില്‍ പദ്ധതി നടപ്പിലാക്കുന്നതിന് വ്യാപാരിക്കള്‍ക്ക് വളരെയധികം ആശങ്കയുണ്ട്. സര്‍ക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങള്‍ മുന്‍കാല അനുഭവങ്ങള്‍ വെച്ച് വ്യാപാരികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല.
ദേശീയപാത വികസനത്തിന്റെ പേരില്‍ ദുരിതമനുഭവിക്കുന്ന വ്യാപാരികള്‍ക്ക് ഇരുട്ടടി പോലെയാണ് കെ-റയില്‍ പദ്ധതിയും. തുടക്കത്തില്‍ വലിയ വാഗ്ദാനം പറഞ്ഞു കൂടി ഒഴിപ്പിക്കുകയും, പിന്നീട് അവ മറക്കുന്ന സ്ഥിതി വിശേഷവുമാണുള്ളത്. വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ദേശീയ പാതയുടെ കാര്യത്തിലും കെ റയിലിന്റെ കാര്യത്തിലും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും സമിതി ആവശ്യപെട്ടു. പത്രസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ അഹമ്മദ് ഷെരീഫും പങ്കെടുത്തു.