കഴിഞ്ഞ ഏതാനും ദിവസമായി പെയ്തു കൊണ്ടിരിക്കുന്ന മഴ കര്‍ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കയാണ്. തുലാം കഴിഞ്ഞ് വൃശ്ചികവും പിന്നിട്ടപ്പോഴാണ് തുലാമഴയുടെ രീതിയില്‍ കാലം തെറ്റി മഴ പെയ്തു കൊണ്ടിരിക്കുന്നത്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നത്. ഇപ്പോള്‍ കശുമാവ് പൂക്കുന്ന സമയമാണ്. അപ്രതീക്ഷിത മഴയില്‍ പൂക്കളൊക്കെ വാടിക്കരിയുകയാണ്. കാലാവസ്ഥ അനുകൂലമായായാല്‍ കശുമാവില്‍ നിന്ന് നല്ല വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. ആ പ്രതീക്ഷയും മഴ തകര്‍ത്തുകളഞ്ഞു. രാത്രിയില്‍ പെയ്യുന്ന ചാറ്റല്‍ മഴയും നേരിയ തണുപ്പും പകല്‍ സമയത്തെ നല്ല ചൂടുമാണ് കശുമാവിന് പൂക്കളെ കരിച്ചു കളയുന്നത്. കഴിഞ്ഞ തവണ 150 രൂപയാണ് തുടക്കത്തില്‍ കശുവണ്ടിക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ഇടവിട്ട് മഴ പെയ്തതോടെ വില 110 രൂപയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വര്‍ഷത്തില്‍ ഒരു തവണ ലഭിക്കുന്ന കശുവണ്ടിയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് മലയോര മേഖലയിലെ മിക്ക കുടുംബങ്ങളും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. റബ്ബര്‍ കൃഷി നഷ്ടമായതോടെയാണ് പലരും കശുമാവ് കൃഷിയിലേക്ക് മാറിയത്. റബ്ബര്‍ കൃഷിയെ അപേക്ഷിച്ച് കശുവണ്ടികൃഷിക്ക് ഉല്പാദനചെലവ് വളരെ കുറവായത് കൊണ്ടാണ് പലരും ഈ മേഖലയിലേക്ക് കടന്നുവന്നത്.
പച്ചക്കറി കൃഷിക്കും കാലം തെറ്റിയ മഴ വലിയ തിരിച്ചടിയായി. പാവക്കയും നരമ്പനും കോവയുമൊക്കെ മഴയില്‍ നശിച്ചു പോയി. പാവലും നരമ്പനുമൊക്കെ പന്തലിലേക്ക് പടരുന്ന സമയത്താണ് കര്‍ഷകരുടെ പ്രതീക്ഷകള്‍ മുഴുവന്‍ തകര്‍ന്ന് മഴ വന്നത്. പച്ചക്കറിപ്പന്തലുകള്‍ അപ്പാടെ തകര്‍ന്ന് നഷ്ടം നേരിടുകയും ചെയ്തു. വിപുലമായ രീതിയില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ 25 സെന്റില്‍ വ്യാപിച്ചു കിടക്കുന്ന പന്തലുകളാണ് തീര്‍ക്കുന്നത്. ഇതാണ് അപ്പാടെ നിലം പൊത്തിയത്. മടിക്കൈ ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. കാഞ്ഞങ്ങാട് കൊളവയല്‍ ഭാഗത്തും വ്യാപകമായ തോതില്‍ പച്ചക്കറിക്ക് നാശം നേരിട്ടു. അജാനൂരില്‍ പത്തേക്കറോളം പച്ചക്കറി കൃഷിയാണ് നശിച്ചത്. മൂന്നാഴ്ച മുമ്പ് വിത്തിറക്കിയ വയലിലാണ് വ്യാപകമായ നാശനഷ്ടമുണ്ടായത്. വിത്ത് മുളച്ചു വരുന്ന സമയത്തുണ്ടായ മഴയില്‍ വയലിലാകെ വെള്ളം കയറി. മഴവെള്ളത്തോടൊപ്പം ചിത്താരിപ്പുഴയില്‍ നിന്നുള്ള ഉപ്പുവെള്ളവും വയലിലേക്ക് ഒഴുകിയെത്തിയതോടെ കൃഷി പാടേ നശിച്ചു. ചീര, വെള്ളരി, നരമ്പന്, മധുരക്കിഴങ്ങ്, പയര്‍, വെണ്ട തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും കൃഷിയിറക്കിയത്. മിക്ക കര്‍ഷകരും വായ്പയെടുത്താണ് ഇവ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നത്. പച്ചക്കറി കൃഷിയില്‍ ഏറ്റവുമധികം ചെലവ് വരുന്നത് അടിവളത്തിനാണ്. നിലമൊരുക്കിയ ശേഷം തടം കോരി ആവശ്യത്തിന് അടിവളം ചേര്‍ത്തതിന് ശേഷമാണ് വിത്ത് നടുന്നത്. ചാണക വളവും കോഴിവളവുമാണ് ഇതിനായി ഉപയോഗിക്കുന്നത്. വിത്തിനും നല്ല ചെലവ് വരുന്നുണ്ട്. കൊളവയല്‍ വയലില്‍ നിന്ന് ക്വിന്റല്‍ കണക്കിന് നാടന്ചീരയാണ് ഓരോ വര്‍ഷവും വിപണിയിലെത്തിയിരുന്നത്. ഇവിടെ നിന്നുള്ള ചീരക്കും ചോളത്തിനും വിപണിയില്‍ നല്ല ഡിമാന്റാണ്. മഴയില്‍ കൃഷി നശിച്ചതോടെ എങ്ങനെ കടം തിരിച്ചടക്കണമെന്നറിയാതെ ആശങ്കയിലാണ് കര്‍ഷകര്‍. ഇക്കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ കര്‍ഷകര്‍ക്കുണ്ടായ നാശനഷ്ടത്തിന് അപേക്ഷ നല്കിയതല്ലാതെ ഇതു വരെ സഹായം കിട്ടിയിട്ടില്ല. അതിന് പുറമെയാണ് ഇപ്പോള്‍ വീണ്ടും കര്‍ഷകരെ മഴ ചതിച്ചത്. വിള ഇന്‍ഷൂര്‍ ചെയ്തവര്‍ക്ക് ഓരോ വിളകള്‍ക്കും സഹായധനം നല്‍കുമെന്നാണ് വ്യവസ്ഥ. മാസങ്ങള്‍ കഴിഞ്ഞിട്ടും അത് ഇതുവരെ ലഭിച്ചിട്ടില്ല. കാലം തെറ്റി പെയ്ത മഴയില്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം നികത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണം.