റാഞ്ചി: ഉത്തരാഖണ്ഡില്‍ ഹിമാലയത്തിന്റെ മുകള്‍ ഭാഗത്ത് മഞ്ഞുമല ഇടിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരില്‍ 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആകെ 150 പേരെ കാണാതായെന്നാണ് റിപോര്‍ട്ട്. നന്ദാദേവി മഞ്ഞുമലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് ധോലി ഗംഗ, അളകനന്ദ നദികള്‍ കരകവിഞ്ഞൊഴുകുകയായിരുന്നു. ഞായറാഴ്ചയാണ് ദുരന്തമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
പ്രളയത്തെ തുടര്‍ന്ന് വലിയതോതില്‍ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് തപോവന്‍-റെനി മേഖലയിലെ ഋഷി ഗംഗ ജല വൈദ്യുതി പദ്ധതി ഭാഗികമായി തകര്‍ന്നു. ഇവിടെ ജോലി ചെയ്യുന്ന 150 തൊഴിലാളികളാണ് വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയത്. തൊഴിലാളികളെ കണ്ടെത്തി രക്ഷിക്കാനുള്ള ശ്രമം നടന്നുവരികയാണ്. ഇതിനായി കര-വ്യോമസേനകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 600 പേരടങ്ങുന്ന സേനയെയാണ് വിന്യസിച്ചിരിക്കുന്നത്.
വെള്ളപ്പൊക്കത്തില്‍ ഗംഗാ നദിക്കരയിലെ നിരവധി വീടുകള്‍ ഒലിച്ചു പോയി. ഇന്തോ ടിബറ്റന്‍ പോലീസും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സംഘവും സ്ഥലത്തുണ്ട്. എന്‍ടിപിസിയുടെ മറ്റൊരു വൈദ്യുതിപദ്ധതിയും ഒലിച്ചുപോയിട്ടുണ്ട്. ഋഷികേശിന് സമീപമുള്ള സൈനികകേന്ദ്രവും തദ്ദേശഭരണകൂടവും രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസപ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കുന്നുണ്ട്. രണ്ട് എം ഐ 17, എഎല്‍എച്ച് ധ്രുവ് എന്നിങ്ങനെ മൂന്ന് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഡെറാഡൂണിലെത്തിച്ചു.
ഋഷികേശ്, ഹരിദ്വാര്‍, വിഷ്ണുപ്രയാഗ്, ജോഷിമഠ്, കര്‍ണ്ണപ്രയാഗ്, രുദ്രപ്രയാഗ്, ശ്രീനഗര്‍ എന്നിവിടങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്കി.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗംഗ, അളകനന്ദ നദിയുടെ കരയില്‍ ഉള്ളവരോട് എത്രയും പെട്ടന്ന് ഒഴിയാന്‍ നിര്‍ദ്ദേശം നല്കി. ധൗലി ഗംഗ നദിയുടെ കരയിലുള്ള ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ജോഷിമത്തില്‍ നിന്നും 26 കിലോമീറ്റര്‍ അകലെയാണ് റെനി ഗ്രാമം.
ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അപകടസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മഴക്കാലങ്ങളില്‍ പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്. അപകടവുമായി ബന്ധപ്പെട്ട് പഴയ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് അനാവശ്യ പരിഭ്രാന്തി ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തോട് വിശദാംശങ്ങള്‍ തേടി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ചതായും അമിത് ഷാ അറിയിച്ചു. അതേസമയം 2013ല്‍ കേദാര്‍നാഥില്‍ ഉണ്ടായ വെള്ളപ്പൊക്ക ദുരന്തത്തോളം ഗൗരവമുള്ളതല്ല ഇതെന്ന് ദുരന്തരക്ഷാസേന ഐജി പറഞ്ഞു. 2013ലുണ്ടായ പളയത്തില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചിരുന്നു.