സൂററ്റ്: സിമി പ്രവര്‍ത്തകരെന്നാരോപിച്ച് അറസ്റ്റ് ചെയ്ത 127 പേരെ 20 വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി കുറ്റവിമുക്തരാക്കി. നിരോധിത സംഘടനയായ സിമിയുടെ (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഒഫ് ഇന്ത്യ) പ്രവര്‍ത്തകരാണെന്നാരോപിച്ച് ഗുജറാത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട 127 പേരെയാണ് സൂററ്റ് ചീഫ് മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കിയത്. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ തെളിയിക്കാന്‍ വാദിഭാഗത്തിന് കഴിയാഞ്ഞതിനെ തുടര്‍ന്നാണ് കോടതി ഇഴരെ വെറുതെ വിട്ടത്.
സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അമിത് ദേവാണ് വിധി പ്രഖ്യാപിച്ചത്. നവ്സരി ബസാര്‍ പ്രദേശത്തെ രാജ്ശ്രീ ഓഡിറ്റോറിയത്തില്‍ നിന്നും 2001 ഡിസംബര്‍ 27 നാണ് ഇവരെ യു.എ.പിഎ ചുമത്തി അറസ്റ്റ് ചെയ്തത്. ശേഷം എല്ലാവര്ക്കും ഏകദേശം ഒമ്പത് മാസത്തോളം ജയിലില്‍ കഴിയേണ്ടതായി വന്നു. നിരോധിത സംഘടനയുടെ പ്രവര്‍ത്തകരായ ഇവര്‍ യോഗം സംഘടിപ്പിച്ചെന്നും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നുമായിരുന്നു പൊലീസ് ആരോപിച്ചിരുന്നത്. സിമി സംഘടനയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുളള പ്രമുഖ കേസുകളില്‍ ഒന്നായിരുന്നു ഇത്. ഇവരില്‍ അഞ്ചുപേര്‍ വിചാരണ കാലയളവില്‍ മരണപ്പെട്ടിരുന്നു.
കുറ്റാരോപിതര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായും സംഭവസ്ഥലത്തുനിന്നും നിയമവിരുദ്ധ സാഹിത്യരചനകള്‍ കണ്ടെത്തിയതായും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. കുറ്റം ചുമത്തപ്പെട്ടവര് 20 വര്‍ഷമായി ഒരുതെറ്റും ചെയ്യാതെ വേദനാജനകമായ ജീവിതം നയിച്ചുവെന്ന് പ്രതിഭാഗം അഭിഭാഷകന് എം.എം. ഷെയ്ക് പറഞ്ഞു. നഷ്ടപ്പെട്ട അന്തസിനും വര്‍ഷങ്ങളായി അനുഭവിച്ച വേദനയ്ക്കും ആര് നഷ്ടപരിഹാരം നല്‍കും, ഇവരില്‍ ഉന്നത വിദ്യാഭ്യാസം നേടിയവരും ബിസിനസുകാരും ഉള്‍പ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേത്തു.