കാസര്‍കോട്: കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ജില്ലയിലെ എയ്ഡ്സ് രോഗികള്‍ക്ക് സാന്ത്വനം പകരുകയാണ് ഡോ. ജനാര്‍ദ്ധന നായക്ക്. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ എ.ആര്.ടി (ആന്റി റെക് റോ വൈറല്‍ തെറാപ്പി) സെന്ററിലെ ഡോ. ജനാര്‍ദ്ധന നായക്കും സംഘവും ജില്ലയില്‍ എയ്ഡ്സ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നത് ജനറല്‍ ആസ്പത്രിയിലെ എ.ആര്.ടി. സെന്ററിലാണ്. സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ഡോ. ജനാര്‍ദ്ധന നായക്ക്.
ഡോ. മുബീന ഫാത്തിമയും ഏതാനും കൗണ്‍സിലംഗങ്ങളും ഇവിടെ ജോലി ചെയ്യുന്നു. നിലവില്‍ 808 പേരാണ് ഇവിടെ ചികിത്സ തേടുന്നത്. 1200 ഓളം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കര്‍ണാടകയില്‍ ചികിത്സ തേടുന്ന നിരവധിപേര്‍ ജില്ലയിലുണ്ടെങ്കിലും ഇവരുടെ കണക്കുകള്‍ ആരോഗ്യ വകുപ്പിന് ലഭ്യമായിട്ടില്ല. ലോക് ഡൗണ്‍ കാലത്ത് പോലും എയ്ഡ്സ് രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ വീട്ടിലെത്തിച്ച് നല്കാന് എ.ആര്.ടി. സെന്റര്‍ വളണ്ടിയര്‍മാര്‍ ശ്രദ്ധിച്ചിരുന്നു.
മുന്‍കാലങ്ങളില്‍ മുംബൈയടക്കമുള്ള നഗരങ്ങളില്‍ ജില്ലയിലെ യുവാക്കള്‍ ജോലിയും ബിസിനസുമായി പ്രവര്‍ത്തിച്ചിരുന്നു. അങ്ങനെയാണ് ആദ്യകാലങ്ങളില്‍ ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. എന്നാല്‍ രോഗികള്‍ തന്നെ നേരിട്ട് ചികിത്സക്ക് വരാന്‍ തുടങ്ങിയതോടെ രോഗം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി ഡോ. ജനാര്‍ദ്ധന നായക്ക് പറഞ്ഞു. എയ്ഡ്സ് രോഗികള്‍ക്ക് ജില്ലാ പഞ്ചായത്ത് സൗജന്യ ഭക്ഷണ കിറ്റുകള്‍ പ്രതിമാസം മുടങ്ങാതെ നല്‍കുന്നത് രോഗികള്‍ക്ക് ആശ്വാസമായിട്ടുണ്ട്. ചെയ്യാത്ത തെറ്റിന്റെ പേരിലും രോഗം പകര്‍ന്നുകിട്ടിയവരും ഇപ്പോള്‍ രോഗമുക്തരായിട്ടുണ്ട്. നിരന്തരമായ ഇടപെടലിലൂടെ രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന കാസര്‍കോട് എ.ആര്.ടി. സെന്ററിന് അഞ്ച് തവണ മികച്ച പ്രവര്‍ത്തനത്തിന് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടവരെ മെച്ചപ്പെട്ട സേവനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായ ചാരിതാര്‍ത്ഥ്യത്തിലാണ് ഡോ. ജനാര്‍ദ്ധന നായക്കും സഹപ്രവര്‍ത്തകരും.