കാഞ്ഞങ്ങാട്: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിവായപ്പോള്‍ തിരഞ്ഞെടുപ്പ് കാലത്തെങ്കിലും പച്ചപിടിക്കാനാകുമോയെന്ന പ്രതീക്ഷയിലാണ് പടക്ക നിര്‍മ്മാണ വിപണന മേഖല. പടക്ക നിര്‍മ്മാണ മേഖല ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയാണ്. പടക്ക നിര്‍മ്മാണ ശാലകളില്‍ പടക്കങ്ങളും നിര്‍മ്മാണസാമഗ്രികളും കെട്ടിക്കിടന്ന് നശിച്ചു കൊണ്ടിരിക്കുന്നു. വിഷു ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ ഒഴിവായതോടെ വീണ്ടുമൊരു തിരിച്ചുവരവ് സ്വപ്നം കണ്ട് കഴിയുകയാണ് പടക്കനിര്മ്മാതാക്കളും തൊഴിലാളികളും.
നീലേശ്വരം, പയ്യന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് പടക്കനിര്‍മ്മാണ ശാലകളുള്ളത്. ഇവിടെ നിന്നാണ് കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ എല്ലാ ആഘോഷങ്ങള്‍ക്കും കൊഴുപ്പ് കൂട്ടുവാന്‍ പടക്കങ്ങളെത്തുന്നത്. ഇവയുടെ പ്രവര്‍ത്തനം നിലച്ചതോടെ നേരിട്ടും പരോക്ഷമായും തൊഴിലെടുത്തിരുന്ന നൂറുകണക്കിനാളുകളുടെ ജീവിതമാണ് വഴിമുട്ടിയിരിക്കുന്നത്.
അമിട്ടും ഗുണ്ടും ഓലപ്പടക്കവും ബാണവുമാണ് ഇവര്‍ പ്രധാനമായും നിര്‍മ്മിക്കുന്നത്. മലബാറിലെ ക്ഷേത്രങ്ങളാണ് പ്രധാന ആവശ്യക്കാര്‍. ഉത്സവ ആഘോഷങ്ങള്‍ക്ക് വര്‍ണ്ണപ്പകിട്ടേകുന്ന കരിമരുന്നുകളാണ് ഇവര്‍ ഒരുക്കിയിരുന്നത്.
ശിവകാശിയില്‍ നിന്നുള്ള പൂക്കുറ്റിയും മത്താപ്പും ക്ഷേത്രങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുന്നതും ഇവര്‍ തന്നെ. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ കളിയാട്ടങ്ങള്‍ക്ക് ഒരുക്കിയ ഈ പടക്കങ്ങള്‍ നിര്‍മ്മാണ ശാലകളിലും വില്‍പ്പന കേന്ദ്രങ്ങളിലും വിറ്റുപോകാതെ കിടക്കുകയാണ്. കെട്ടുകണക്കിന് പനയോലകളും കരിമരുന്നും നശിക്കുവാന്‍ തുടങ്ങി. അമിട്ട് ഉണ്ടാക്കാന്‍ മുളങ്കുറ്റികള്‍ക്ക് പകരം ഉപയോഗിക്കുന്ന റോളറുകളും കെട്ടിക്കിടക്കുകയാണ്. വിഷുവും ദീപാവലിയുമെല്ലാം നഷ്ടപ്പെട്ടെങ്കിലും വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകളും ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുമാണ് ഇവര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.