ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഒരു വര്‍ഷത്തിലേറെയായി തലസ്ഥാനത്ത് നടക്കുന്ന സമരങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ തീരുമാനം. കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്ന മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് ഇന്ന് ഉച്ചയ്ക്ക് ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിന്റെ തീരുമാനം. നാളത്തെ ലഖ്നൗ മഹാപഞ്ചായത്ത് നിശ്ചയിച്ചത് പോലെ തുടരും. സിംഗു അതിര്‍ത്തിയിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച യോഗം നടന്നത്.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക ബില്ലുകളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെ സംഘടന സ്വാഗതം ചെയ്തു. റദ്ദാക്കുന്നതായി പ്രഖ്യാപിച്ച മൂന്ന് വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് നിയമപരമായ ഉറപ്പുനല്‍കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. ഇതോടൊപ്പം നേരത്തെ കര്‍ഷകര്‍ ഉന്നയിച്ച മറ്റ് ചില ആവശ്യങ്ങളില്‍ കൂടി കേന്ദ്രത്തിന്റെ അനുകൂലമായ തീരുമാനം ഉണ്ടാവണം.
താങ്ങുവില സംബന്ധിച്ച് നിയമപരിരക്ഷ ഉറപ്പാക്കുക, നിര്‍ദിഷ്ട വൈദ്യുതി (ഭേദഗതി) ബില്‍ 2020 പിന്‍വലിക്കുകയും സബ്സിഡി നിരക്കില്‍ വൈദ്യുതി നല്‍കുന്നത് തുടരുകയും ചെയ്യുക, വായുമലിനീകരണ നിരോധന ബില്ലിലെ കര്‍ഷകവിരുദ്ധ ഭാഗം ഒഴിവാക്കുക, സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കുക, സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ അജയ് മിശ്രയെ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
ഇക്കാര്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും അനുകൂലമായ പ്രതികരണമുണ്ടായില്ലെങ്കില്‍ 27ന് വീണ്ടും യോഗം ചേരുമെന്നും ഇതില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും കര്‍ഷകര്‍ അറിയിച്ചു.