ന്യൂഡല്‍ഹി: മാസങ്ങളായി തുടരുന്ന കാര്‍ഷിക സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് കര്‍ഷകര്‍. സമരം അനന്തമായി നീളുമെന്ന മുന്നറിയിപ്പ് നല്കി അതിര്‍ത്തികളില്‍ വീടുകള്‍ നിര്‍മിച്ചുതുടങ്ങി. രണ്ടായിരത്തോളം വീടുകളാണ് ഹരിയാന അതിര്‍ത്തിയായ തിക്രിയില്‍ ഒരുങ്ങുന്നതതത്. വരാനിരിക്കുന്ന കടുത്ത വേനലിലും സമരത്തില്‍ നിന്ന് പിന്മാറരുതെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് നീക്കം.
ഇഷ്ടികയും പുല്ലും കൊണ്ടുള്ള ഓരോ വീടിനും 20,000 മുതല്‍ 25,000 രൂപ വരെയാണ് ചെലവ്. ഇതിനകം 25 ഓളം വീടുകള്‍ തിക്രി അതിര്‍ത്തിയില്‍ കിസാന്‍ സോഷ്യല്‍ ആര്‍മിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. നിര്‍മാണ പ്രവര്‍ത്തികള്‍ സൗജന്യമാണെങ്കിലും നിര്‍മാണ സാമഗ്രികളുടെ ചെലവ് സമരക്കാരില്‍ നിന്ന് ഈടാക്കും. വേനല്‍ കടുത്താല്‍ ടെന്റുകളിലും ട്രാക്ടറുകളിലും തങ്ങാനാകില്ല. ഇതിനൊപ്പം കൊയ്ത്തുകാലം ആരംഭിക്കുന്നതോടെ ട്രാക്ടറുകള്‍ ഗ്രാമങ്ങളിലേക്ക് തിരികെ കൊണ്ടുപോകേണ്ടി വരും. ഈ സാചര്യങ്ങളെല്ലാം പരിഗണിച്ചാണ് വീടുനിര്‍മാണം.
ഈ മാസം 26 ന് ഭാരത് ബന്ദിന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രക്ഷോഭം നാല് മാസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണിത്. രാജ്യത്തുടനീളം 26ന് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ടോള്‍ പ്ലാസകള്‍ ഉപരോധിക്കും. സമരം ശക്തമാക്കുന്നതിന്റെ മുന്നോടിയായി ഡെല്‍ഹിയുടെ അതിര്‍ത്തികളിലേക്കു വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ഷകരെ എത്തിക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.
2020 നവംബര്‍ 27 നാണ് കര്‍ഷകര്‍ ഡെല്‍ഹിയില്‍ സമരം ആരംഭിച്ചത്. ചരിത്രസമരം 100 ദിവസം പിന്നിട്ടപ്പോഴേക്കും തങ്ങളോടൊപ്പം പോരാടിയ 110 ഓളം കര്‍ഷകരാണ് സമരഭൂമിയില്‍ മരണമടഞ്ഞത്. എന്നിട്ടും മോദി സര്‍ക്കാര്‍ പാസാക്കിയ മൂന്ന് പുതിയ കര്‍ഷകനിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ നിന്ന് സമരക്കാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
കര്‍ഷകര്‍ സമരം അവസാനിപ്പിച്ച് പോകുമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്ന് കര്‍ഷക നേതാവ് നരേന്ദ്ര ടിക്കായത് പറഞ്ഞു. വരുന്ന മൂന്നര വര്‍ഷം കര്‍ഷകര്‍ ഇവിടത്തന്നെ സമരംചെയ്യും. കുതന്ത്രങ്ങളിലൂടെ സമരത്തെ തകര്‍ക്കാമെന്നാണ് കേന്ദ്രം കരുതുന്നത്. അങ്ങനെ പല സമരങ്ങളും അവര്‍ തകര്‍ത്തിട്ടുണ്ട്. പക്ഷേ, കര്‍ഷക സമരത്തെ ഇല്ലാതാക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.