ചെന്നൈ: സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നവീണുണ്ടായ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും അടക്കം 13 പേരും മരിച്ചു. ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്ത അല്പം മുമ്പ് രാജ്യം സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ തമിഴ്നാട് ഊട്ടിക്ക് സമീപം കുനൂരിലാണ് അപകടമുണ്ടായത്. സംയുക്ത സൈനിക മേധാവി പദവിയിലിരിക്കെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ചത് രാജ്യത്തെ ഞെട്ടിച്ചിട്ടുണ്ട്. അതിജീവിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്.
സുളൂര്‍ വ്യോമസേന കേന്ദ്രത്തില്‍ല്‍ നിന്നും വെല്ലിംഗ്ടണ്‍ ഡിഫന്‍സ് കോളേജിലേക്ക് ആയിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്ര എന്നാണ് കരസേന അറിയിക്കുന്നത്. ഡിഫന്‍സ് കോളേജില്‍ ഇന്ന് ഉച്ചയ്ക്ക് 2.45-ന് അദ്ദേഹത്തിന്റെ പ്രഭാഷണമുണ്ടായിരുന്നു. ലാന്‍ഡിംഗിന് തൊട്ടുമുമ്പാണ് അപകടം. മരിച്ചവരുടെ മൃതദേഹങ്ങളെല്ലാം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹങ്ങള്‍ വെല്ലിംഗ്ടണ്‍ ആശുപത്രിയിലേക്ക് മാറ്റി.
ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍ എസ് ലിദര്‍, ലഫ്.കേണല്‍ ഹര്‍ജിന്ദര്‍ സിംഗ്, നായിക് ഗുര്‍സേവക് സിംഗ്, ജിതേന്ദ്ര കുമാര്‍, ലാന്‍ഡ് നായിക് വിവേക് കുമാര്‍, സായ് തേജ, ഹവില്‍ദാര്‍ സത്പാല്‍ തുടങ്ങിയവര്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. എം.ഐ-17 വി-5 റഷ്യന്‍ നിര്‍മിത ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്.
ഉദ്യോഗസ്ഥ തലത്തില്‍ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന വിവിഐപി എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് സംയുക്ത സൈനിക മേധാവിയായ ബിപിന്‍ റാവത്ത്. മുന്‍കരസേനാ മേധാവിയായിരുന്ന അദ്ദേഹത്തെ വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് കേന്ദ്രസര്‍ക്കാര്‍ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്.