കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിന് മുമ്പെ സഖ്യത്തില്‍ കല്ലുകടി. സഖ്യത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷമായി. ബി ജെ പിയെയും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രൂപപ്പെടുത്തിയ പശ്ചിമ ബംഗാളിലെ ഇടതു പാര്‍ട്ടികളുള്ള സഖ്യത്തില്‍ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് (ഐ എസ് എഫ്) നേതാവ് അബ്ബാസ് സിദ്ദീഖ് പങ്കെടുത്തതിനെ ചോദ്യം ചെയ്ത് ദേശീയ നേതാക്കള്‍ രംഗത്തുവന്നു.
ഹൂഗ്ലി ജില്ലയിലെ ഫര്‍ഫുറ ശരീഫ് ദര്‍ഗയിലെ പീര്‍സാദയായ അബ്ബാസ് സിദ്ദീഖ് ഏറെ ജനകീയനാണ്. ജനങ്ങള്‍ക്കിടയില്‍ സ്വാധീനവുമുണ്ട്. ദേശീയ നേതാവ് ആനന്ദ് ശര്‍മയാണ് അബ്ബാസ് സിദ്ദീഖിന്റെ സാന്നിധ്യത്തെ ചോദ്യം ചെയ്തത്. ഐ എസ് എഫ് പോലുള്ള പാര്‍ട്ടികളുമായുള്ള സഖ്യം കോണ്‍ഗ്രസിന്റെ മര്‍മപ്രധാനമായ പ്രത്യയശാസ്ത്രത്തിന് എതിരാണെന്ന് ആനന്ദ് ശര്‍മ ട്വീറ്റ് ചെയ്തു.
സിദ്ദീഖുമായി വേദി പങ്കിട്ടതിലൂടെ ബംഗാള്‍ കോണ്‍ഗ്രസ് മേധാവി ആധിര്‍ രഞ്ജന്‍ ചൗധരി എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, ആനന്ദ് ശര്‍മക്കെതിരെ രൂക്ഷ വിമര്‍ശവുമായി ചൗധരി രംഗത്തെത്തി. ദേശീയ നേതൃത്വത്തിന്റെ അനുമതിയില്ലാതെ ഒന്നും ചെയ്യാറില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.