ന്യൂഡെല്‍ഹി: സ്ത്രീകള്‍ ചെയ്യുന്ന വീട്ടുജോലിക്കും പുരുഷന് ചെയ്യുന്ന ഓഫീസ് ജോലിക്കും ഒരേ മൂല്യമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് രമണ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. വീട്ടമ്മമാര്‍ ജോലി ചെയ്യുന്നില്ല, കുടുംബത്തിന്റെ സാമ്പത്തിക മൂല്യം ഉയര്‍ത്തുന്നില്ല എന്ന ധാരണ കുഴപ്പം പിടിച്ചതാണെന്നും അത് തിരുത്തേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
2014ല്‍ ഡെല്‍ഹിയില്‍ സ്കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ വീട്ടമ്മയുടെ നഷ്ടപരിഹാരം സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. പ്രതിഫലമില്ലാത്ത ജോലിയാണ് സ്ത്രീകള്‍ ചെയ്യുന്നതെന്നും സുപ്രിം കോടതി നിരീക്ഷിച്ചു. വീട്ടമ്മമാര്‍ ചെയ്യുന്ന ജോലികളുടെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും മൂല്യം കണക്കാക്കിയാകണം കോടതികള്‍ അവരുടെ വരുമാനം നിശ്ചയിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
ദമ്പതികളുടെ കുടുംബത്തിന് 40.71 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു അന്ന് നിശ്ചയിച്ച ട്രൈബ്യൂണല്‍ ഇന്‍ഷൂറന്‍സ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നത്. മരിച്ച ദമ്പതികളില്‍ ഭാര്യ വീട്ടമ്മയായിരുന്നു. പിന്നീട് കേസിലെ അപ്പീല്‍ പരിഗണിച്ച ഡെല്‍ഹി ഹൈക്കോടതി നഷ്ടപരിഹാരം 22 ലക്ഷമായി ചുരുക്കി. എന്നാല്‍, 33.20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി ഇന്‍ഷൂറന്‍സ് കമ്പനിയോട് ഉത്തരവിടുകയായിരുന്നു. ഈ തുകയ്ക്ക് മെയ് 2014 മുതലുള്ള ഒമ്പത് ശതമാനം പലിശയും കുടുംബത്തിനു നല്‍കണം.
2011ലെ സെന്‍സസ് പ്രകാരം 159.85 ദശലക്ഷം സ്ത്രീകളാണ് വീട്ടുജോലി ചെയ്യുന്നത്. അതേസമയം വീട്ടുജോലി ചെയ്യുന്ന പുരുഷന്മാര് ആകെ 5.79 ദശലക്ഷം മാത്രമാണ്. ഒരു സ്ത്രീ ഒരു ദിവസം ശരാശരി 299 മിനിറ്റ് അടുക്കളയില്‍ ചെലവാക്കുന്നുണ്ടെന്നും പുരുഷന്മാര് ഒരു ദിവസം ചെലഴിക്കുന്നത് 97 മിനിട്ട് മാത്രമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു സ്ത്രീ ഒരു ദിവസം വീട്ടുജോലിക്കായി 16.9 ശതമാനം സമയവും ശുശ്രൂഷയ്ക്കായി 2.6 ശതമാനം സമയവും ചെലവഴിക്കുമ്പോള്‍ പുരുഷന്മാര് യഥാക്രമം 1.7, 0.8 ശതമാനമാണ് ദിവസേന ചെലഴിക്കുന്നത്. വീടുകളിലെ ആളുകളെ പരിചരിക്കാനും ശുശ്രൂഷിക്കാനുമായി 134 മിനിറ്റാണ് ഒരു ദിവസം സ്ത്രീ ചെലവഴിക്കുന്നത്. പുരുഷന്മാര് ഇക്കാര്യത്തില്‍ 76 മിനിട്ട് ചെലവഴിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.