കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മത്സരിക്കുന്ന ഭവാനിപൂരില്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി കല്‍ക്കട്ട ഹൈക്കോടതി തള്ളി. നേരത്ത നിശ്ചയിച്ച പ്രകാരം മറ്റന്നാള്‍ തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കും. ഹര്‍ജിയില്‍ നവംബര്‍ 17ന് അന്തിമവാദം കേള്‍ക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിംഗൂരില്‍ നിന്ന് പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രിയായ മമതയ്ക്ക് വേണ്ടി ജയിച്ച എംഎല്‍എ രാജിവെച്ച് ഒഴിഞ്ഞിട്ട മണ്ഡലമാണ് ഭവാനിപൂര്‍.
പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ പ്രത്യേക അപേക്ഷയും ഭരണഘടനാപരമായ അടിയന്തര സാഹചര്യവും പരിഗണിച്ചാണ് ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ 30ന് നടത്താന്‍ തീരുമാനിച്ചതെന്നാണ് പൊതുതാല്പര്യ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്മൂലം നല്‍കിയത്. ഇത് പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. എന്നാല്‍ ഭരണഘടനാപരമായ അടിയന്തര സാഹചര്യം എന്ന വാദം കോടതി തള്ളി. ഉപതെരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നില്ലെങ്കില്‍ എന്ത് പ്രതിസന്ധിയുണ്ടാകുമെന്ന്് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനമിറക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് മുഖ്യമന്ത്രിയായാല്‍ ആറ് മാസത്തിനകം നിയമസഭാംഗത്വം നേടണമെന്നാണ് ചട്ടം. ഇതേതുടര്‍ന്നാണ് ഭവാനിപുരില്‍ നിന്നും വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗം നിയമസഭാംഗത്വം രാജിവെച്ചത്.