ബംഗളൂരു: ബംഗളൂരുവിലെ ഹൈസ്കൂളില്‍ ബൈബിള്‍ പഠനം നിര്‍ബന്ധമാക്കിയെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ജെ മഞ്ജുനാഥ് അന്വേഷണം ആരംഭിച്ചു. ബംഗളൂരുവിലെ ക്ലാരന്‍സ് ഹൈസ്കൂളില്‍ ബൈബിള്‍ പഠനം നിര്‍ബന്ധമാക്കിയതായാണ് സംഘപരിവാര്‍ സംഘടനകള്‍ ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് ദേശീയ ബാലാവകാശകമ്മീഷന് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡെപ്യൂട്ടി കമ്മീഷണറോട് ആവശ്യപ്പെട്ടു. കുട്ടികളെ ബൈബിള്‍ പഠിപ്പിക്കുന്നതിലൂടെ ക്രിസ്ത്യന്‍ മതപരമായ വീക്ഷണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കമ്മീഷന് വ്യക്തമാക്കി.
ദിവസവും രാവിലെ ക്രിസ്ത്യന്‍ മത പ്രാര്‍ത്ഥനകളില്‍ ഇതരവിഭാഗങ്ങളിലെ കുട്ടികളെ പങ്കെടുപ്പിക്കാന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നുവെന്ന പരാതി ഗൗരവമര്‍ഹിക്കുന്നുവെന്ന് ബാലാവകാശകമ്മീഷന് വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ മറ്റ് ക്രിസ്ത്യന്‍ മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും ഇത് സ്കൂളിന്റെ വെബ്സൈറ്റിലും പരാമര്‍ശിച്ചിട്ടുണ്ടെന്നും കമ്മീഷന് വ്യക്തമാക്കി.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, ആര്‍ട്ടിക്കിള്‍ 28 (3), 2015ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ പരിപാലനവും സംരക്ഷണവും) നിയമത്തിലെ വ്യവസ്ഥകളുടെ പ്രഥമദൃഷ്ട്യാ ലംഘനം നടന്നതായി സംശയിക്കുന്നുവെന്നും കമ്മീഷന് പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ ദിവസവും നിര്‍ബന്ധമായും ബൈബിള്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് ഹിന്ദു ജന ജാഗ്രതാസമിതിയുടെ ആരോപണം.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരു ബുക്ക്ലെറ്റിന്റെ രൂപത്തിലുള്ള ഒരു ബൈബിള്‍ നല്‍കുന്നുണ്ടെന്നും അത് എല്ലാ ദിവസവും കൊണ്ടുപോകാന്‍ അവരോട് ആവശ്യപ്പെടുന്നുവെന്നും ആരെങ്കിലും എതിര്‍ത്താല്‍ പ്രവേശനം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ഹിന്ദു ജാഗ്രതാസമിതി കുറ്റപ്പെടുത്തി. പരാതി സത്യമാണെന്ന് തെളിഞ്ഞാല്‍ സ്കൂളിനെതിരെ നടപടിയുണ്ടാകുമെന്ന് കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി നാഗേഷ് മുന്നറിയിപ്പ് നല്കി.