ബംഗളൂരു: മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയെയും നിരവധി രാഷ്ട്രീയക്കാരെയും ബിസിനസുകാരെയും കബളിപ്പിച്ച് 80 കോടി രൂപ തട്ടിയ ജോത്സ്യന് അറസ്റ്റിലായി. കേന്ദ്ര, സംസ്ഥാന രാഷ്ട്രീയത്തിലെയും സര്‍ക്കാരിലെയും ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയ യുവരാജ് സ്വാമി, യുവരാജ് രാംദാസ്, സേവലാല്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന 54 കാരനാണ് അറസ്റ്റിലായത്.
ഗവര്‍ണര്‍, എം.പിമാര്‍, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, മറ്റു ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി സേവലാല്‍ ഇരകളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇവരെ പരിചയപ്പെടുത്തി നല്‍കാമെന്ന് കബളിപ്പിച്ചാണ് പണം തട്ടിയത്. മുന്‍ കര്‍ണാടക ഹൈകോടതി ജഡ്ജി ബി.എസ്. ഇന്ദ്രലേഖയില് നിന്ന് എട്ടുകോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 2018- 19 കാലയളവില്‍ ഉയര്‍ന്ന സര്‍ക്കാര്‍ പദവി വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ഉന്നത നേതാക്കളെ പരിചയപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
മുന്‍ ബി.ജെ.പി എം.പി 10 കോടി രൂപയാണ് ജ്യോത്സ്യന് നല്‍കിയത്. തെരഞ്ഞെടുപ്പിലെ പുനര്‍ നാമനിര്‍ദേശവും മന്ത്രിസ്ഥാനവുമായിരുന്നു വാഗ്ദാനം. പണം നഷ്ടപ്പെട്ടിട്ടും മുന്‍ എം.പി പരാതി നല്കാന് തയാറായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ തട്ടിപ്പ് സംബന്ധിച്ച് 2019 ഡിസംബറില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബംഗളൂരുവില്‍ ഇയാള്‍ക്കെതിരെ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലിനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്.
ഡിസംബര്‍ 14ന് ബിസിനസുകാരനായ കെ.പി. സുധീന്ദ്ര റെഡ്ഡി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 16നാണ് ജ്യോത്സ്യനെ ആദ്യം ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 1.5 കോടിയാണ് ഇയാളില്‍ നിന്ന് തട്ടിയെടുത്തത്. സര്‍ക്കാര്‍ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍പോര്‍ട്ട് കോര്പറേഷന് ചെയര്മാന് സ്ഥാനം വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ജ്യോത്സ്യന് അറസ്റ്റിലായതോടെ സമാന പരാതിയുമായി ഇന്ദ്രലേഖ, ബി.ജെ.പി നേതാവ് ആനന്ദ കുമാര്‍ കോല തുടങ്ങിയവര്‍ രംഗത്തെത്തുകയായിരുന്നു.
ജ്യോത്സ്യന്റെ പേരിലെ 26 ഭൂസ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബംഗളൂരു സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് 80 കോടിയോളം ആസ്തിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. രണ്ടുദിവസം മുമ്പ് ബംഗളൂരു കോടതി ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചു. രാഷ്ട്രീയമായും സാമ്പത്തികമായും ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാല്‍ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പൊലീസ് വാദം ശരിവെച്ചായിരുന്നു കോടതി നടപടി.