കാസര്‍കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ കൊള്ളയാണെന്ന് വയനാട് മുട്ടിലെ മരംകൊള്ളയെന്നും ഈ അന്വേഷണത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരായ ആരോപണങ്ങളെന്നും ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ സി.പി.ഐ കൈകാര്യം ചെയ്തിരുന്ന വനംവകുപ്പ് അവരില്‍ നിന്ന് മാറ്റിയത് തന്നെ കൊള്ള നടത്താനാണ്. കെ. സുരേന്ദ്രനെ ഒളിഞ്ഞും തെളിഞ്ഞും തകര്‍ക്കാനാണ് യു.ഡി.എഫും എല്‍.ഡി.എഫും ശ്രമിക്കുന്നത്. ഇരുമുന്നണികളും തമ്മില്‍ ബി.ജെ.പിക്കെതിരെ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ കൈകോര്‍ത്തതാണ്. ഇതിപ്പോള്‍ മറനീക്കി പുറത്തുവന്നു. കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കാന്‍ മാത്രമാണ് കേരള നിയമസഭ കൂടുന്നത്. മഞ്ചേശ്വരത്തേയും കൊടകരയിലേയും വിഷയത്തില്‍ തലതിരിഞ്ഞ അന്വേഷണമാണ് നടക്കുന്നത്. കൊടകരയിലെ കേസില്‍ 20ഓളം പേര് അറസ്റ്റിലായി. ഇതില്‍ 19 പേരും ഇടതുഅനുഭാവികളാണ്. അറസ്റ്റിലായ മാര്ട്ടിന് എ.ഐ.വൈ.എഫ് നേതാവാണ്. സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ കാര്യങ്ങള്‍ സി.പി.എമ്മിലേക്ക് നീങ്ങും. മുസ്ലിംലീഗും സി.പി.എമ്മും കൈകോര്‍ത്താണ് സുന്ദരയെ കൊണ്ട് സുരേന്ദ്രനെതിരെ മൊഴി കൊടുപ്പിച്ചത്. മഞ്ചേശ്വരത്ത് സി.പി.എമ്മും ലീഗും തമ്മില്‍ തിരഞ്ഞെടുപ്പ് കാലത്തെ ധാരണയുണ്ടായി. സുന്ദരയെ കൊണ്ട് മൊഴിമാറ്റാന്‍ മഞ്ചേശ്വരം എം.എല്‍.എ അടക്കമുള്ളവര്‍ പ്രവര്‍ത്തിച്ചു-കൃഷ്ണദാസ് ആരോപിച്ചു.
ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ. ശ്രീകാന്ത്, നേതാക്കളായ സദാനന്ദറൈ, സുധാമ ഗോസാഡ, എ. വേലായുധന് എന്നിവരും ഒപ്പമുണ്ടായിരുന്നു.