മുംബൈ: മനുഷ്യാവകാശ പ്രവര്ത്തകന് ഫാദര്‍ സ്റ്റാന്‍ സ്വാമി തടവിലിരിക്കെ അന്തരിച്ചു. ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എല്‍ഗാര്‍ പരിഷത് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് മരണം സംഭവിച്ചത്. മരണം ഞെട്ടലുളവാക്കുന്നുവെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. എന്നാല്‍ സ്റ്റാന്‍ സ്വാമിക്ക് ചികിത്സ നല്കാന് വൈകിയെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്റ്റാന്‍ സ്വാമിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസ തടസത്തേയും ഓക്സിജന്‍ നിലയിലെ വ്യതിയാനത്തേയും തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. മെയ് 30 മുതല്‍ ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സയിലായിരുന്നു.
തലോജ ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശമായത്. 2018 ജനുവരി ഒന്നിന് പുനെയിലെ ഭീമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്. സര്‍ക്കാറുകള്‍ ദളിതര്‍ക്കെതിരെ നടത്തിവരുന്ന ജനാധിപത്യ ധ്വംസനത്തിനെതിരെ പട നയിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്നു സ്റ്റാന്‍ സ്വാമി. അഞ്ച് ദശാബ്ദക്കാലമായി ഭൂമി അവകാശ, വനാവകാശ പോരാട്ടങ്ങളിലെ മുന്നണി പോരാളിയായിരുന്നു.
ഒക്ടോബര്‍ മുതല്‍ തലോജ ജയിലില്‍ തടവിലായിരുന്നു അദ്ദേഹം. അതേസമയം ഭരണകൂട ഭീകരതയുടെ ഇരയാണ് സ്റ്റാന്‍ സ്വാമിയെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഭരണകൂടം നടത്തിയ കൊലപാതകമാണ് സ്റ്റാന്‍ സ്വാമിയുടെ മരണമെന്നും നരേന്ദ്ര മോദി സര്‍ക്കാരിന് മാത്രമേ ഇത് ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ആരോപിച്ചു.