കാസര്‍കോട്: ഇത് അനൂപ് കൃഷ്ണ എന്ന അക്ബര്‍. പിതാവിന്റെ പേര് മുജീബ്. ആര്‍ക്കാണ് ഇത്തവണ വോട്ടെന്ന് ചോദിക്കുമ്പോള്‍ യുവാവിന്റെ മറുപടി ഇങ്ങനെ: ‘എനിക്കു വോട്ടില്ല. വോട്ടുണ്ടെങ്കില്‍ ഈ ഗതി വരോ, വോട്ട് പോയിറ്റ് സ്വന്തമായി മേല്‍വിലാസം പോലുമില്ല. മന്ത്രിയേയും കലക്ടറേയും വിവിധ നേതാക്കളെയും കണ്ടു. ഒന്നും ശരിയായില്ല. വോട്ടും പരിഗണനയുമൊന്നും വേണ്ട. സ്വന്തമായി മേല്‍വിലാസമെങ്കിലും ഉണ്ടായിരുന്നെങ്കില്‍…’ അനൂപ് പറയുന്നു. അനൂപ് ഒരു പ്രതിനിധിയാണ്. സ്വന്തമായൊരു സ്വത്വമില്ലാതെ, ജോലിയില്ലാതെ, കിടക്കാന്‍ ഒരിടമില്ലാതെ, സ്ഥിരമേല്വിലാസമില്ലാതെ തെരുവോരം മേല്‍വിലാസമാക്കി കഴിയുന്നവരുടെ പ്രതിനിധി. അനൂപിനെ പോലെ നിരവധി പേരുണ്ട് ഇവിടെ. തെരുവില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍. ഇവര്‍ക്കാര്‍ക്കും വോട്ടില്ല. അതുകൊണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്കോ നേതാക്കന്മാര്ക്കോ ഇവരെ വേണ്ട.
ഇവരുടെ പ്രശ്നങ്ങളറിയേണ്ട. ഇവരുടെ ദുരിതം കണ്ണ് തുറന്ന് കാണണം. ഇവരും ഈ നാട്ടില്‍ ജീവിക്കുന്നവരാണ്.
ഹോട്ടലുകളില്‍ പാത്രം കഴുകിയും വീട്ടുകളിലെത്തി തേങ്ങ പൊതിച്ചും ജീവിത വക കണ്ടെത്തുന്ന അനൂപിന് മേല്‍വിലാസം വേണമെന്നത് മാത്രമാണ് അധികാരികളോട് പറയാനുള്ളത്. അതിനുള്ള പോരാട്ടത്തിലുമാണ്. മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ജീവിക്കാനുള്ളതെല്ലാം അധ്വാനിച്ച് കണ്ടെത്താനുള്ള ആരോഗ്യവും മനസ്സുമുണ്ട്. ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിഞ്ഞയാളാണെന്ന് പറയുമ്പോള്‍ സംശയത്തോടെ മാത്രമാണ് ആള്ക്കാര് കാണുന്നത്. ഇതിനൊരു അവസാനം വരുത്താന്‍ മേല്‍വിലാസം വേണം. കന്നഡ കലര്‍ന്നൊരു മലയാളവുമായി 17 വര്‍ഷമായി അനൂപ് കാസര്‍കോട്ടുണ്ട്. ഹരിയാന സ്വദേശി മുജീബിന്റെയും കര്‍ണാടക സ്വദേശിനി സന്ധ്യയുടെയും മൂത്ത മകനായ അനൂപ് തീവണ്ടിയില്‍ സ്വന്തം പിതാവിനൊപ്പം പിച്ചയെടുക്കാറുണ്ടായിരുന്നു. ഒരിക്കല്‍ തീവണ്ടിയില്‍വെച്ച് കണ്ട ഒരാളാണ് ഉപ്പളയിലെ വീട്ടില്‍ ജോലിക്ക് നിര്‍ത്താന്‍ അച്ഛനോട് പറയുന്നത്.
അമ്മയുടെയും സഹോദരങ്ങളുടെയും ഫോട്ടോയും ഓര്മകളുമടങ്ങുന്ന തോള്‍സഞ്ചിയുമായി 11-ാം വയസ്സില്‍ ജില്ലയിലേക്ക് എത്തി. അന്ന് ആ വീട്ടുകാരില്‍നിന്ന് 2000 രൂപ വാങ്ങിപ്പോയ അച്ഛനെ പിന്നെ കണ്ടിട്ടില്ല. ഒരുവര്‍ഷം വീട്ടുകാരുടെ പീഡനം സഹിച്ച് അവിടെ കഴിഞ്ഞു. ഒരുവര്‍ഷത്തിനുശേഷം കുമ്പള പൊലീസിന്റെ സഹായേത്താടെ പരവനടുക്കം ഒബ്സര്‍വേഷന്‍ ഹോമിലെത്തി.