മക്ക: ലോകത്ത് പല രാജ്യങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇത്തവണയും ഹജ്ജിന് വിലക്ക്. ഈ വര്‍ഷവും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗദി ഭരണകൂടം വിലക്കേര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഭരണതലത്തില്‍ സജീവമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകെണ്ടിട്ടില്ലെന്നാണ് റിപോര്‍ട്ട്.
കോവിഡ് ഭീതി മൂലം കഴിഞ്ഞ വര്‍ഷവും ഹജ്ജ് തീര്‍ത്ഥാടനത്തിന് വിദേശികള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. പകരം സ്വദേശികളായ നിശ്ചിത ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കിയത്. കനത്ത കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആയിരത്തോളം പേര് മാത്രമാണ് ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ഇത്തവണയും സ്വദേശികള്‍ക്കും സൗദിയില്‍ താമസക്കാരായ വിദേശികള്‍ക്കും മാത്രം തീര്‍ഥാടനത്തിന് അനുമതി നല്‍കാനാണ് ആലോചിക്കുന്നത്. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമേ അനുമതി നല്‍കുകയുള്ളൂ. പ്രായത്തിന്റെ കാര്യത്തിലും നിയന്ത്രണങ്ങളുണ്ടാവും. നിലവില്‍ വാക്സിനെടുത്തവരെ മാത്രമേ ഉംറ തീര്‍ഥാടനത്തിനായി മക്കയില്‍ പ്രവേശിപ്പിക്കുന്നുള്ളൂ.
നേരത്തേ വിദേശരാജ്യങ്ങളില്‍ നിന്ന് രണ്ട് ഡോസ് വാക്സിന് എടുത്ത് എത്തുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഹജ്ജ് തര്‍ഥാടനത്തിന് അനുമതി നല്കാന് ഹജ്ജ് ഉംറ കാര്യ മന്ത്രാലയം തീരുമാനമെടുത്തിരുന്നു. സൗദിയില്‍ കോവിഡ് വ്യാപനം അല്പം ശമിച്ചിട്ടുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസിന്റെ വകഭേദങ്ങള്‍ വലിയ തോതില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സൗദി ഭരണകൂടത്തിന്റെ നീക്കമെന്നാണ് സൂചന.
കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റിനൊപ്പം പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരും 18നും 60നും ഇടയില്‍ പ്രായമുള്ളവരുമായ ആളുകള്‍ക്ക് മാത്രം അനുമതി നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ലെന്ന വിലയിരുത്തലിലാണ് അധികൃതര്‍. കോവിഡിന് മുമ്പ് 25 ലക്ഷത്തോളം പേരാണ് ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയിലും തുടര്‍ന്ന് മദീനയിലും എത്താറുണ്ടായിരുന്നത്.