കാസര്‍കോട്: മാട്ടൂല്‍ സ്വദേശിയായ കുഞ്ഞിന്റെ ജീവന് രക്ഷിക്കുന്നതിനായി 18 കോടി രൂപയുടെ മരുന്നിന് സംഭാവന പിരിച്ചതോടെ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി(എസ്.എം.എ.)എന്ന രോഗം എല്ലാവര്ക്കും സുപരിചിതമായിരിക്കുന്നു. എന്നാല്‍ ഈ രോഗത്തെ വര്‍ഷങ്ങള്‍ക്ക് മുമ്പേ പിഴുതെറിഞ്ഞ കാസര്‍കോട് മേല്‍പ്പറമ്പ് കുന്നിലെ ദമ്പതികളെ കുറിച്ചുള്ള വാര്‍ത്ത വൈറലാവുകയാണ് ഇപ്പോള്‍. മേല്‍പ്പറമ്പ് കുന്നില്‍ റഹ്മത്തുല്ല-സഫിയത്ത് ഷിബില ദമ്പതികളാണ് അവര്‍. ഇവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇനിയൊരിക്കലും എസ്.എം.എയെ നേരിടേണ്ടി വരില്ലെന്ന സാഹചര്യമൊരുക്കിയത് നൂതന ചികിത്സയിലൂടെയാണ്. ഇവര്‍ക്കുണ്ടായ ആദ്യത്തെ കുഞ്ഞിന് എസ്.എം.എ. രോഗമാണെന്ന് കണ്ടെത്തിയത് വൈകിയായിരുന്നു. കുഞ്ഞ് ജനിച്ച് നാലു മാസത്തോളം കഴിഞ്ഞിട്ടും കഴുത്തുറയ്ക്കാതെയായതോടെയാണ് ഡോക്ടറെ കണ്ടത്. മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേയ്ക്ക് കൊണ്ടു പോയെങ്കിലും എസ്.എം.എ. ചികിത്സയില്ലെന്ന് കാട്ടി തിരിച്ചയച്ചു.
എട്ടു മാസമായപ്പോഴേക്കും കുഞ്ഞ് മരിച്ചു. അടുത്ത കുട്ടിക്കും എസ്.എം.എ. സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതോടെ ഗര്‍ഭം ധരിച്ചയുടന്‍ തന്നെ ജനിറ്റിക് സ്ക്രീനിങ് നടത്തി. പരിശോധനയില്‍ ഗര്‍ഭസ്ഥ ശിശുവിനും എസ്.എം.എയുണ്ടെന്നു കണ്ടെത്തിയതോടെ അബോര്‍ട്ട് ചെയ്യേണ്ടി വന്നു. ഒരു കുഞ്ഞുണ്ടാവണമെന്ന് അതിയായി ആഗ്രഹിക്കുമ്പോഴും എസ്.എം.എ. സാധ്യത ഇവര്‍ക്ക് മുന്നില്‍ ഒരു വില്ലനായി നിലകൊണ്ടതോടെ ഒരു ബന്ധുവിന്റെ നിര്‍ദ്ദേശ പ്രകാരം 2017 ഏപ്രിലില്‍ കൊടുങ്ങല്ലൂരിലെ ക്രാഫ്റ്റ് ആസ്പത്രിയിലെത്തുകയായിരുന്നു. ജനിറ്റിക് സ്ക്രീനിങിലൂടെ ഇരുവരിലും എസ്.എം.എ. കാരിയര്‍ ജീനുകളുണ്ടെന്നു കണ്ടെത്തി. തുടര്‍ന്ന് ഐ.വി.എഫ്. ഐ.സി.എസ്.ഐ. ആന്റ് പി.ജി.ടി.എം. ചികിത്സ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഗര്‍ഭപാത്രത്തിനു പുറത്തു വച്ച് ബീജസങ്കലനം നടത്തുകയും തുടര്‍ന്നുണ്ടായ ആരോഗ്യമുള്ള ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയുമായിരുന്നു. പിന്നാലെ ജനിച്ച സറൂണ്‍ റഹ്മത്തുല്ലക്ക് ഇപ്പോള്‍ ഒന്നര വയസായി. ഇനിയും ഗര്‍ഭം ധരിക്കുന്നതിനാവശ്യമായ ആരോഗ്യമുള്ള ഭ്രൂണങ്ങളെ ക്രാഫ്റ്റ് ആസ്പത്രി എംബ്രിയോ ലാബില്‍ സംരക്ഷിച്ചു വച്ചിട്ടുമുണ്ടെന്ന് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. അബ്ദുല്‍ മജീദ് പറഞ്ഞു. കോടികളുടെ ചികിത്സാ ചെലവ് വരുന്ന എസ്.എം.എയെ മുന്‍കൂട്ടി പ്രതിരോധിക്കുക മാത്രമാണ് നിലവിലെ ഏക പോംവഴി. ഗര്‍ഭധാരണത്തിന് മുമ്പും ആവശ്യമെങ്കില്‍ വിവാഹത്തിനു മുമ്പ് പോലും എസ്.എം.എ. കാരിയര്‍ ജീനുകളുടെ സാന്നിധ്യം ദമ്പതികളില്‍ കണ്ടെത്താം. ഇങ്ങനെ കണ്ടെത്തുന്ന സാഹചര്യത്തില്‍ ഐ.വി.എഫ്. ഐ.സി.എസ്.ഐ ആന്റ് പി.ജി.ടി.എം. ചികിത്സയാണ് ഏക പോംവഴിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.