കാഞ്ഞങ്ങാട്: എഴുത്തുകാരനും നാടക പ്രതിഭയുമായ പി. വി.കെ. പനയാലിനെ തേടിയെത്തിയ സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം വടക്കന്‍ കേരളത്തിന് അഭിമാനമായി. നാടക പ്രവര്ത്തകന് എന്ന നിലയില്‍, ആസ്വാദകരുടെ മനസ്സില്‍ എന്നും നിറഞ്ഞു നിന്ന് അവരുടെ അംഗീകാരം നേടിയ പനയാലിനെത്തേടി സര്‍ക്കാര്‍ ആദരവെത്താന് ഏറെ വൈകിയെന്നതാണ് സത്യം. അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ പരീക്ഷണ നാടകങ്ങള്‍ക്ക് തുടക്കമിട്ട അദ്ദേഹത്തിന്റെ നാടകങ്ങള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മിക്ക കലാസമിതികളും അരങ്ങിലെത്തിച്ചിട്ടുണ്ട്. പതിനേഴാം വയസില്‍ നാടകമെഴുതിയാണ് തുടക്കം. ടി.ടി.സിക്ക് പഠിക്കുന്ന കാലത്ത് സംഗീത നാടക മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി. കാഞ്ഞങ്ങാട് രാമചന്ദ്രന് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ചത് പനയാലിന്റെ ‘അവസാന രംഗം’ എന്ന നാടകത്തിനു വേണ്ടിയാണ്. ഒറ്റ സീനുള്ള രണ്ടു മണിക്കൂര്‍ നാടകം ഒരുക്കി നാടക സങ്കല്പങ്ങള് തന്നെ പൊളിച്ചെഴുതി. പനയാല്‍ പ്രധാന കഥാപാത്രമായി അവതരിപ്പിച്ച ‘മാന്‍’ എന്ന നാടകം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സംസ്ഥാന നാടക മത്സരത്തില്‍ രചനയ്ക്ക് സമ്മാനം നേടിയിരുന്നു. കഥയ്ക്ക് സാറാ ജോസഫിനും. മാന്‍ എന്ന നാടകത്തില്‍ എം എന്ന കഥാപാത്രത്തെയാണ് പനയാല്‍ രംഗത്തെത്തിച്ചത്. തെലങ്കാന സമരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ സൂര്യപേട്ട് എന്ന നോവല്‍ കണ്ണൂര്‍ സംഘചേതന നാടകമായി അവതരിപ്പിച്ചിരുന്നു. പനയാല്‍ തന്നെയായിരുന്നു നാടകരചന. ഒരു വര്‍ഷം നാനൂറിലധികം വേദികളില്‍ സൂര്യ പേട്ട് അവതരിപ്പിച്ചു. പൈവളിഗെ സമരം പശ്ചാത്തലമാക്കി ഇളകിയാടുന്ന മൗനം, കയ്യൂര്‍ സമരത്തെ ആസ്പദമാക്കി ഖനിജം എന്നീ നോവലുകളും എഴുതിയിട്ടുണ്ട്. നിരവധി നോവലുകളും ചെറുകഥകളും പനയാല്‍ രചിച്ചിട്ടുണ്ട്. അജാനൂര്‍ എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്. ഭാര്യ: സാവിത്രി. മക്കള്‍: സന്തോഷ്, സൗമ്യ. മരുമക്കള്‍: രേഖ, പ്രദീപ്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം നിര്‍വാഹക സമിതി അംഗം, ഗ്രന്ഥശാലാ സംഘം നിര്‍വാഹക സമിതി അംഗം, ഗ്രന്ഥാലോകം പത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ലൈബ്രറി കൗണ്‍സില്‍ മുന്‍ ജില്ലാ സെക്രട്ടറിയാണ്. സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, ഫോക് ലോര്‍ അക്കാദമി എന്നിവയില്‍ അംഗമായിരുന്നു.