കൊച്ചി: കാറില്‍ പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ മാധ്യമങ്ങള്‍ വിചാരണ ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍. ഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി എ ഷാജി കോടതിയെ അറിയിച്ചു. മാധ്യമ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈകോടതി ആവശ്യപ്പെട്ടപ്പോഴായിരുന്നു സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തത്. നിസാര കാര്യങ്ങളാണ് ഹര്ജിക്കാരന് ഉന്നയിക്കുന്നതെന്ന് പ്രോസിക്യൂഷന് വാദിച്ചു.
കേസ് വിചാരണയുടെ എല്ലാ കാര്യങ്ങളും മാധ്യമങ്ങളില്‍ വരുന്നതായും ഇത് വിലക്കണമെന്നുമാണ് ദിലീപിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടത്. രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മാധ്യമ വിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിലൂടെ കേസിന്റെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. മാധ്യമ റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ വിചാരണ കോടതിയെയാണ് പരാതിക്കാരന് ആദ്യം സമീപിക്കേണ്ടതെന്ന് പ്രോസിക്യൂഷന് വാദിച്ചു. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും ദിലീപ് ആരോപണമുന്നയിച്ചിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും നാല് വര്‍ഷത്തിനിപ്പുറമുണ്ടായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എഫ്. ഐ. ആര് രജിസ്റ്റര്‍ ചെയ്തതില്‍ ദുരുദ്ദേശമുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയതിലുള്ള പ്രതികാര നടപടിയാണ് കേസെന്നും വാദമുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണിതെന്നും ദിലീപ് ആരോപിക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ നടന് ദിലീപ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ബാലചന്ദ്ര കുമാറും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതിന് ഫലമാണ് പുതിയ വെളിപ്പെടുത്തല്‍ എന്നാണ് പരാതിയിലെ ആരോപണം. വിചാരണ അട്ടിമറിക്കുന്നതിനാണ് ഈ നീക്കമെന്നും പരാതിയില്‍ പറയുന്നുണ്ട്.