മഞ്ചേശ്വരം: കര്‍ണാടക സ്വദേശിയായ അംഗപരിമിതനെ കൊലപ്പെടുത്തി റോഡരികില്‍ ഉപേക്ഷിച്ചതിന് പിന്നില്‍ ഭാര്യയും കാമുകനുമെന്ന് പൊലീസ്. ഇരുവരേയും പൊലീസ് കസ്റ്റഡിയിലെത്തു. കര്‍ണാടക രാമപൂര്‍ സ്വദേശിയും തലപ്പാടി ദേവിപുരയില്‍ താമസക്കാരനുമായ ഹനുമന്ത(35)യെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ഭാഗ്യയും കാമുകനും രാമപുരിലെ ജെ.സി.ബി. ഡ്രൈവറുമായ 23 കാരനുമാണ് കസ്റ്റഡിയില്‍ ഉള്ളത്. മഞ്ചേശ്വരം സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഷൈനും സംഘവും ഇവരെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം മൃതദേഹം ഉപേക്ഷിക്കാന്‍ ആറ് കിലോമീറ്ററോളം ബൈക്കില്‍ കെട്ടിവലിച്ചുകൊണ്ടുവന്നതായും അന്വേഷണത്തില്‍ വ്യക്തമായി. 23 കാരനെ ഇന്ന് പുലര്‍ച്ചെ ബംഗളൂരുവില്‍ വെച്ചാണ് പിടിച്ചത്. തലപ്പാടി ദേവിപുരയിലെ വീട്ടില്‍ വെച്ച് ഹനുമന്തയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 5ന് പുലര്‍ച്ചെ 2 മണിയോടെ മംഗളൂരുവിലെ ഹോട്ടല്‍ അടച്ച് ഹനുമന്ത വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യക്കൊപ്പം കാമുകനെ കണ്ടതിനെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. അതിനിടെ രണ്ടുപേരും ചേര്‍ന്ന് ഹനുമന്തയെ മര്‍ദ്ദിച്ചു. കട്ടിലിലേക്ക് വീണ ഹനുമന്തയെ 23 കാരന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. മരണ വെപ്രാളത്തില്‍ ഹനുമന്ത കാലുകള്‍ നിലത്തിട്ടടിക്കുമ്പോള്‍ ഭാര്യ കാലുകള്‍ അമര്‍ത്തിപ്പിടിക്കുകയായിരുന്നുവെന്നും വ്യക്തമായി. മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം രണ്ടുപേരും മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ബൈക്കില്‍ 23 കാരന്റെ പിറകിലായി മൃതദേഹം വെച്ച് നെഞ്ചിലും അരയിലും പ്ലാസ്റ്റിക് വള്ളികൊണ്ട് വലിച്ചുകെട്ടുകയുമായിരുന്നു. മൃതദേഹവുമായി ബൈക്ക് പുറപ്പെട്ടതിന് ശേഷം ഇതിന് പിന്നാലെ ഹനുമന്തയുടെ സ്കൂട്ടര്‍ ഭാഗ്യയും ഓടിച്ചു പോയി. ആറ് കിലോമീറ്ററോളം ഓടിച്ച് കുഞ്ചത്തൂര്‍ പദവില്‍ എത്തിയപ്പോഴാണ് മൃതദേഹത്തിന് കെട്ടിയ കയര്‍ അഴിയാന്‍ തുടങ്ങിയത്. മൃതദേഹം കെട്ടിവലിച്ച് ഇനിയും മുന്നോട്ട് പോവാന്‍ ആവില്ലെന്ന് വ്യക്തമായതോടെ മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കുകയും ഇതിന് സമീപത്തായി സ്കൂട്ടര്‍ മറിച്ചിട്ട് ഇരുവരും ബൈക്കില്‍ വീട്ടിലേക്ക് പോവുകയുമായിരുന്നു. കീറിയ ബെഡ്ഷീറ്റും മറ്റും ഒളിപ്പിച്ചതിന് ശേഷമാണ് 23 കാരന് വീട്ടില്‍ നിന്ന് മടങ്ങിയത്. അപകട മരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ആണ് ശ്രമമെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. 23 കാരന് ഇടക്കിടെ വീട്ടില്‍ വരുന്നതിനെ ഹനുമന്ത വിലക്കിയിരുന്നു. കൊലക്ക് ഒരാഴ്ച മുമ്പും രണ്ടുപേരും തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നതായി പരിസരവാസികളില്‍ നിന്ന് വിവരം ലഭിച്ചിരുന്നു. ഇതാണ് പ്രതികളെ പെട്ടെന്ന് പിടികൂടാന്‍ സഹായകരമായത്. ഇവരെ സഹായിച്ച രണ്ടുപേരെ കൂടി പൊലീസ് അന്വേഷിച്ചുവരുന്നു. കൊല നടന്നത് ഉള്ളാള്‍ പൊലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ കേസ് ഫയലുകള്‍ അങ്ങോട്ട് കൈമാറും.