കാസര്‍കോട്: 2005ല്‍ വാപ്പ പി.ബി. അബ്ദുല്‍ റസാഖ് വിജയിച്ച ജില്ലാ പഞ്ചായത്ത് ദേലംപാടി ഡിവിഷന് സി.പി.എമ്മിന്റെ പക്കല്‍ നിന്ന് പിടിച്ചെടുക്കാനാണ് പാര്‍ട്ടി നേതൃത്വം പി.ബി. ഷഫീഖിനോട് ആവശ്യപ്പെട്ടത്. മഞ്ചേശ്വരം ഉപ തിരഞ്ഞെടുപ്പില്‍ അബ്ദുല്‍ റസാഖിന്റെ മകനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പലരും ആവശ്യപ്പെട്ടപ്പോള്‍ മുസ്ലിം ലീഗ് നേതൃത്വം ഷഫീഖിന് വേണ്ടി ജില്ലാ പഞ്ചായത്ത് ദേലംപാടി ഡിവിഷന് കണ്ടുവെക്കുകയായിരുന്നു. പത്ത് വര്‍ഷം മുമ്പ് പാര്‍ട്ടിക്ക് നഷ്ടപ്പെട്ട ഈ സീറ്റ് ഷഫീഖിലൂടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയായിരുന്നു മുസ്ലിം ലീഗ് നേതാക്കള്‍ക്ക്. ആ ദൗത്യം ഷഫീഖ് മനോഹരമായി നിര്‍വ്വഹിച്ചു. കടുത്ത പോരാട്ടത്തിനൊടുവില്‍ 236 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷഫീഖ് ദേലംപാടി ഡിവിഷന് തിരിച്ചു പിടിച്ചത്. ഉയര്‍ച്ചയിലേക്കുള്ള ആദ്യ പടി.
ഷഫീഖ് 13,448 വോട്ടുകള്‍ നേടിയപ്പോള്‍ സി.പി.എമ്മിലെ എ.പി. കുശലന് 13,185 വോട്ടുകളാണ് ലഭിച്ചത്. ബി.ജെ.പിയിലെ എം. സുധാമ ഗോസാഡ 9,997 വോട്ടുകളും നേടി. കര്‍ണാടക അതിര്‍ത്തി പ്രദേശമായ ദേലംപാടി ഡിവിഷനിലെ വികസനമുരടിപ്പ് പ്രധാന പ്രചരണായുധമാക്കിയാണ് ഷഫീഖ് മത്സരത്തിനിറങ്ങിയത്. പൊട്ടിപ്പൊളിഞ്ഞ റോഡുകളും ഇരുട്ട് നിറഞ്ഞ പാതകളും പ്രചരണ വിഷയമാക്കി. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് പി.ബി. അബ്ദുല്‍ റസാഖ് ഈ പ്രദേശവുമായി പുലര്‍ത്തിയ ആത്മബന്ധവും മകന് തുണയായി. മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം ട്രഷററായ പി.ബി.ഷഫീഖിന് രാഷ്ട്രീയ മേഖലയില്‍ തന്നെ കൂടുതല്‍ സജീവമാകാനാണ് തീരുമാനം.