കൊച്ചി: അഴിമതിയില്‍ മുങ്ങിക്കുളിച്ച് ഒടുവില്‍ മോചനം ലഭിച്ച പാലാരിവട്ടം മേല്‍പ്പാലം ഗതാഗതത്തിന് തുറന്നുനല്‍കി. ബലക്ഷയത്തെ തുടര്‍ന്ന് പൊളിച്ചു പുതുക്കി പണിത പാലമാണ് ഞായറാഴ്ച വൈകീട്ട് തുറന്നുനല്‍കിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ചടങ്ങുകള്‍ നടന്നില്ല. അഞ്ചുമാസം കൊണ്ടാണ് പാലം പുതുക്കിപ്പണിതത്. പാലം തുറന്നതോടെ സിഗ്നലില്ലാത്ത ജങ്ഷനെന്ന നേട്ടവും പാലാരിവട്ടത്തിന് ലഭിച്ചു.
ഔദ്യോഗിക ഉദ്ഘാടനം നടന്നില്ലെങ്കിലും മന്ത്രി ജി സുധാകരന് ആദ്യയാത്ര ചെയ്തു. മന്ത്രി ജി സുധാകരന് പകരം ചീഫ് എന്‍ജിനീയറാണ് പാലം തുറന്നുനല്‍കിയത്. തുറന്നതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ പാലത്തിലൂടെ ബൈക്ക് റാലി സംഘടിപ്പിച്ചു. ബിജെപിയും പ്രകടനം നടത്തി. പാലാരിവട്ടം പാലത്തിലുണ്ടായ അഴിമതി ഇനി കേരളത്തിലുണ്ടാവരുതെന്ന് മന്ത്രി ജി സുധാകരന് പറഞ്ഞു. നൂറുവര്‍ഷത്തെ ഉറപ്പാണ് പാലത്തിന് അധികൃതര്‍ നല്‍കിയിരിക്കുന്നത്.
2016 ഒക്ടോബര്‍ 12ന് പാലാരിവട്ടം പാലം യാഥാര്‍ഥ്യമായതെങ്കിലും ആറുമാസം കൊണ്ട് തന്നെ പാലത്തില്‍ കേടുപാടുകള്‍ കണ്ടെത്തുകയായിരുന്നു. പിയര്‍ ഗ്യാപ്പുകളിലും വിള്ളല്‍ സംഭവിച്ചതോടെ 2019 മേയ് ഒന്നിന് പാലം അറ്റകുറ്റപ്പണിക്കായി അടച്ചു. പാലത്തിന്റെ അവാസന മിനുക്ക് പണികള്‍ ശനിയാഴ്ച രാത്രിയോടെ പൂര്‍ത്തിയായി. പാലാരിവട്ടത്തെ ആദ്യപാലം നിര്‍മിക്കാന്‍ 28 മാസങ്ങളാണ് വേണ്ടിവന്നതെങ്കില്‍ വെറും അഞ്ച് മാസവും 10 ദിവസവുമെടുത്താണ് ഡിഎംആര്‍സിയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് പാലം പുനര്‍നിര്‍മിച്ചത്.