കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറും ജില്ലാ പൊലീസ് മേധാവി പി. ബിജോയിയും സംയുക്തമായി ഇന്ന് രാവിലെ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും സംബന്ധിച്ചു. സബ് കലക്ടര്‍ സൂഫിയാന് അഹ്മദ്, അസി. കലക്ടര്‍ ദിലീപ് കൈനിക്കര, എ.ഡി.എം കെ.വി ശ്രുതി, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എ. അഖില്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തിനുണ്ടായിരുന്നു.
പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നതിനും ക്രമസമാധാനപലനം ഉറപ്പുവരുത്തുന്നതിനും വിവിധ സ്ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ കലക്ടര്‍ പറഞ്ഞു. പത്രിക സമര്‍പ്പിക്കുന്ന സമയത്ത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസില്‍ നിന്ന് 100 മീറ്റര്‍ പരിധിയില്‍ സ്ഥാനാര്‍ത്ഥികളുടേത് ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. പത്രിക സമര്‍പ്പിക്കുന്ന സമയത്ത് സ്ഥാനാര്‍ത്ഥിയടക്കം 5 പേര്‍ക്ക് മാത്രമാണ് പ്രവേശനം. ജനുവരി 22ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഒന്നിലധികം വോട്ടുള്ള ആളുകളെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ജില്ല തിരിച്ചുള്ള കണക്കനുസരിച്ച് കാസര്‍കോട്ട് 983 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ജില്ലയില്‍ 5,13,579 പുരുഷ വോട്ടര്‍മാരും 5,37,525 സ്ത്രീ വോട്ടര്‍മാരും 7 ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരും അടക്കം 10,51,111 വോട്ടര്‍മാരുണ്ട്. കൂടുതല്‍ വോട്ടര്‍മാര്‍ മഞ്ചേശ്വരം മണ്ഡലത്തിലും (2,20,320) കുറവ് വോട്ടര്‍മാര്‍ കാസര്‍കോട് മണ്ഡലത്തിലുമാണ് (2,00,432). ജില്ലയില്‍ 12,559 കന്നിവോട്ടര്‍മാര്‍ ഉണ്ട്.
മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. കുടിവെള്ളം, റാമ്പ്, ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കും. ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി ഹരിതപരിപാലന ചട്ടം നടപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്കി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂതനന് സ്വാഗതം പറഞ്ഞു.