കാസര്‍കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആകെ കണക്കെടുക്കുമ്പോള്‍ സീറ്റുകളുടെ എണ്ണത്തില്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും ബി.ജെ.പിക്കും കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ തുലോം കുറഞ്ഞു. കാസര്‍കോട് ജില്ലയില്‍ ജില്ലാ പഞ്ചായത്തും ആറ് ബ്ലോക്ക് പഞ്ചായത്തും മൂന്ന് നഗരസഭകളും 38 ഗ്രാമ പഞ്ചായത്തുകളുമായി ആകെ 877 സീറ്റുകളാണ് ഉള്ളത്. മുഴുവന്‍ സീറ്റുകളിലേക്കും ഇത്തവണ തിരഞ്ഞെടുപ്പ് നടന്നിരുന്നു. 877 സീറ്റുകളില്‍ സി.പി.എമ്മിന്റെ പക്കല്‍ കഴിഞ്ഞ തവണ 316 സീറ്റുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തവണ അത് 300ആയി കുറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണം അടക്കം തിരിച്ചുപിടിച്ച് ഇടതുമുന്നണി നേട്ടം കൊയ്തപ്പോഴാണ് സീറ്റുകണക്കില്‍ സി.പി.എമ്മിന്റെ ഈ നഷ്ടക്കച്ചവടം. കോണ്‍ഗ്രസിന് കഴിഞ്ഞ തവണ 146 സീറ്റുകളാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. ഇത്തവണ അത് 135 ആയി കുറഞ്ഞു. 11 സീറ്റുകളുടെ ഇടിവ്. 200 സീറ്റുകള്‍ ഉണ്ടായിരുന്ന മുസ്ലിം ലീഗിന് 9 സീറ്റുകള്‍ കുറഞ്ഞ് 191 ആയി. ബി.ജെ.പിക്ക് ഒരു സീറ്റിന്റെ ഇടിവുണ്ടായി. 145 ല്‍ നിന്ന് 144 ആയി കുറഞ്ഞു. നേരിയ വര്‍ധനവെങ്കിലും ഉണ്ടായത് സി.പി.ഐ, ഐ.എന്‍.എല്‍ എന്നീ കക്ഷികള്‍ക്കാണ്. കഴിഞ്ഞ തവണ 29 സീറ്റുകള്‍ ഉണ്ടായിരുന്ന സി.പി.ഐക്ക് ഇത്തവണ 32 സീറ്റുകള്‍ ഉണ്ട്. മലയോരത്ത് കഴിഞ്ഞ തവണ അജയ്യശക്തിയായി ഉയര്‍ന്ന ഡി.ഡി.എഫിനും ഇത്തവണ സീറ്റുകള്‍ കുറഞ്ഞിട്ടുണ്ട്. 12 സീറ്റുകള്‍ ഉണ്ടായിരുന്നത് ഇത്തവണ ഏഴ് സീറ്റായി കുറയുകയായിരുന്നു. കേരള കോണ്‍ഗ്രസ് എം പിളര്‍ന്ന് രണ്ടായപ്പോള്‍ രണ്ട് വിഭാഗത്തിനും ഒരു പോലെ നഷ്ടം. കഴിഞ്ഞ തവണ നാലു സീറ്റുകള്‍ ഉണ്ടായിരുന്നു. ഇത്തവണ ഒന്നായി കുറഞ്ഞിട്ടുണ്ട്. ജോസഫ് വിഭാഗത്തിന് തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് സീറ്റുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത് പൂജ്യം. ഒരു സീറ്റ് ഉണ്ടായിരുന്ന പി.ഡി.പിക്കും ഇത്തവണ സീറ്റില്ല. അതേസമയം എസ്.ഡി.പി.ഐ. മികച്ച സാന്നിധ്യം അറിയിച്ചു. 2015ല്‍ ഒരു സീറ്റിലാണ് വിജയിച്ചതെങ്കില്‍ ഇത്തവണ അവര്‍ക്ക് 8 സീറ്റുകള്‍ നേടാനായി.
മൊത്തം കണക്ക് നോക്കുമ്പോള്‍ പ്രമുഖ കക്ഷികള്‍ക്കെല്ലാം കഴിഞ്ഞ തവണത്തേതിനേക്കാള്‍ സീറ്റ് കുറഞ്ഞപ്പോള്‍ ആ സീറ്റുകള്‍ എവിടെപ്പോയി എന്ന് ചിന്തിക്കുന്നുണ്ടാകാം. ഒന്നിലും പെടാത്ത സ്വതന്ത്രന് കഴിഞ്ഞ തവണ 21 സീറ്റാണ് നേടിയതെങ്കില്‍ ഇത്തവണ അവര്‍ 59 സീറ്റുകള്‍ അങ്ങെടുത്തു!