തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്യുന്നു. തൃശൂര്‍ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഇന്ന് രാവിലെ പത്തരയോടെയാണ് ബി.ജെ.പി തൃശൂര്‍ ജില്ലാ കമ്മിറ്റി നേതാക്കള്‍ക്കൊപ്പം സുരേന്ദ്രന് ഹാജരായത്. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം മുന്നില്‍കണ്ട് പൊലീസ് ക്ലബ്ബ് പരിസരത്ത് വന്‍ പൊലീസ് സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്. സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ബി.ജെപി പ്രകടനം നടത്തി. ഈ മാസം ആറിന് ചോദ്യം ചെയ്യലിന് ഹാജരാവാനാണ് സുരേന്ദ്രന് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ബി.ജെ.പി സംസ്ഥാന കമ്മിറ്റി കാസര്‍കോട്ട് തീരുമാനിച്ച പശ്ചാത്തലത്തില്‍ ഹാജരാകാനാവില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇന്നേക്ക് മാറ്റിയത്. ഏറ്റുമുട്ടലിന് നില്‍ക്കേണ്ടതില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കേന്ദ്ര നേതൃത്വം സുരേന്ദ്രനെ അറിയിച്ചിരുന്നു. കുഴല്‍പ്പണക്കേസില്‍ പിടിയിലായ ധര്‍മ്മരാജനുമായി സുരേന്ദ്രന് സംസാരിച്ചതിന്റെ രേഖകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. 13ന് ശേഷം എപ്പോള്‍ വേണമെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് സുരേന്ദ്രന് അറിയിച്ചിരുന്നു.
പൊലീസിന്റേത് രാഷ്ട്രീയ നാടകമാണെന്നും രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താനുള്ള നീക്കവുമാണെന്ന് ചോദ്യം ചെയ്യലിന് ഹാജരായ സുരേന്ദ്രന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടിയെ അപമാനിക്കാന്‍ കരുതിക്കൂട്ടിയുള്ള നീക്കമാണിത്. പരാതിക്കാരന്റെ മൊഴി പ്രകാരം മാത്രം ഒരാളെ ചോദ്യം ചെയ്യുന്നത് അസാധാരണമാണ്. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യെപ്പട്ട് ഒരു സംസ്ഥാന ഗവര്‍ണര്‍ തന്നെ ഉപവാസമിരിക്കേണ്ടിവരുന്നത് സര്‍ക്കാറിനെ തന്നെ പ്രതിക്കൂട്ടിലാക്കുന്നതാണ്. വ്യാപാരികളുടെ സമരം ന്യായമാണെന്നും അവരോട് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചത് ഒരു മുഖ്യമന്ത്രിക്ക് ഭൂഷണമല്ലെന്നും സുരേന്ദ്രന് പറഞ്ഞു. വ്യാപാരികള്‍ക്ക് ബി.ജെ.പി പിന്തുണ പ്രഖ്യാപിക്കുന്നതായും സുരേന്ദ്രന് പറഞ്ഞു.